മകളുടെ വിവാഹമോചനം ആഘോഷമാക്കി പിതാവ്; ഡ്രംസ് വായിച്ചും മധുരപലഹാരം നൽകിയും വരവേൽപ്

ലക്നൗ:ഇന്ത്യയിലെ പല കുടുംബങ്ങളിലും വിവാഹമോചനം ഒരു മോശം കാര്യമായാണ് കരുതുന്നത്. വിവാഹമോചനം നേടിയവർ വീട്ടിലുണ്ടെങ്കിൽ അത് കുടുംബത്തിന് കളങ്കമുണ്ടാക്കുന്നതായാണ് പലരും വിശ്വസിക്കുന്നത്. പങ്കാളികൾ എത്രമോശമായാലും അവരുമായി പൊരുത്തപ്പെട്ടുപോകാനാണ് മാതാപിതാക്കൾ ഉപദേശിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർ ഏറെയും സ്ത്രീകളാണ്. പങ്കാളികളെ ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങിവരാൻ മാതാപിതാക്കൾ അനുവദിക്കാത്തതിനാൽ ആത്മഹത്യയുടെ വഴി തിരഞ്ഞെടുക്കുന്നവരും നിരവധിയാണ്.
ഇത്തരം സമൂഹങ്ങൾക്കിടയിൽ വ്യത്യസ്തമാവുകയാണ് ഉത്തർപ്രദേശിലെ ഒരു കുടുംബം. വിവാഹമോചനം കഴിഞ്ഞ് വീട്ടിലേക്കെത്തിയ മകളെ ആഘോഷത്തോടെ വരവേൽക്കുന്ന പിതാവിന്റെ ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. മീററ്റിലെ കുടുംബകോടതിയിൽ നിന്നും വിവാഹമോചനം നേടിയ പ്രണിതയ്ക്ക് പൂർണ പിന്തുണയുമായി കുടുംബം കൂടെനിൽക്കുകയായിരുന്നു.
യുവതിയുടെ പിതാവും വിരമിച്ച ജഡ്ജിയുമായ ഡോ. ഗ്യാനേന്ദ്ര ശർമ്മ ഡ്രംസ് വായിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും മകളുടെ വിവാഹമോചനം ആഘോഷമാക്കി. ബന്ധുക്കൾ ഡ്രംസിന്റെ താളത്തിനൊത്ത് നൃത്തം ചെയ്തു. ‘ഞാൻ എന്റെ മകളെ സ്നേഹിക്കുന്നു, എന്റെ കുടുംബം, എന്റെ ഹൃദയം’ എന്നെഴുതിയ കറുത്ത ടീഷർട്ട് ധരിച്ചാണ് കുടുംബാംഗങ്ങൾ ആഘോഷത്തിൽ പങ്കെടുത്തത്. പ്രണിതയും ‘എന്റെ കുടുംബം, എന്റെ ആത്മാവ്’ എന്നെഴുതിയ ടീഷർട്ട് ധരിച്ചിരുന്നു.
2021ലാണ് വിവാഹമോചനത്തിനായുള്ള നടപടികൾ ആരംഭിച്ചതെന്നും അന്നുമുതൽ കുടുംബം പൂർണപിന്തുണയുമായി ഒപ്പമുണ്ടെന്നും പ്രണിത പറയുന്നു. എല്ലാവർക്കും ഇതുപോലെ പ്രയാസഘട്ടങ്ങളിൽ ഒപ്പം നിൽക്കുന്ന ഒരു കുടുംബം ഉണ്ടാകട്ടെയെന്നും യുവതി ആശംസിക്കുന്നു.
‘എന്റെ മകൾ ജനിച്ചപ്പോൾ ഡ്രംസ് വായിച്ചിരുന്നു. ഒരു മകളുടെ മൂല്യം ജീവിതത്തിലെ എല്ലാ ഘട്ടത്തിലും ഒരുപോലെയാണെന്ന് കാണിക്കുന്നതിനായാണ് താൻ ഡ്രംസ് വായിച്ചത്’- പ്രണിതയുടെ പിതാവ് പറയുന്നു.
മീററ്റ് നിവാസിയായ ഡോ. ഗ്യാനേന്ദ്ര ശർമ്മയുടെ ഏക മകളാണ് പ്രണിത. 2018 ൽ ഇന്ത്യൻ ആർമിയിൽ മേജറായ ഗൗരവ് അഗ്നിഹോത്രിയെയാണ് പ്രണിത വിവാഹം കഴിച്ചത്. നിലവിൽ അദ്ദേഹം പഞ്ചാബിലെ ജലന്ധറിലാണ് നിയമിക്കപ്പെട്ടിരിക്കുന്നത്. ദമ്പതികൾക്ക് ഒരു മകനുണ്ട്. ഭർത്താവിന്റെ കുടുംബാംഗങ്ങളിൽ നിന്ന് നേരിട്ട പീഡനത്തെ തുടർന്നാണ് യുവതി വിവാഹമോചന ഹർജി നൽകിയത്.
Source link


