ഇറാനിൽ നുഴഞ്ഞു കയറി മറീനുകൾ; സിഐഎ തന്ത്രം ഫലിച്ചു: യുഎസ് പൈലറ്റിനെ രക്ഷിച്ചതിങ്ങനെ

വാഷിങ്ടൻ∙ “ഞങ്ങൾ അവനെ വീണ്ടെടുത്തു”– ഇറാനിൽ തകർന്നു വീണ എഫ്–15 ഇ യുദ്ധവിമാനത്തിലെ കാണാതായ പൈലറ്റിനെ സാഹസികമായ തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും ഒടുവിൽ രക്ഷപ്പെടുത്തിയശേഷം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിങ്ങനെ. അമേരിക്കയ്ക്ക് നാണക്കേടായി ഒറ്റദിവസത്തില് ഇറാൻ വെടിവച്ചിട്ടത് എഫ്–15 ഇ ഉൾപ്പെടെ 2 വിമാനങ്ങളാണ്. അതിൽനിന്ന് കരകയറാൻ സർവശക്തിയും ഉപയോഗിച്ചാണ് അമേരിക്ക ഇറാന്റെ മണ്ണിൽ തിരച്ചിൽ നടത്തിയത്. പൈലറ്റിനെ ഇറാൻ പിടികൂടിയിരുന്നെങ്കിൽ അമേരിക്ക പ്രതിരോധത്തിലാകുമായിരുന്നു.∙ ഇറാൻ മണ്ണിൽ നുഴഞ്ഞു കയറി യുഎസ് സൈന്യം
അൽ ജസീറയുടെ റിപ്പോർട്ട് പ്രകാരം സ്പെഷൽ ഓപ്പറേഷൻ വിഭാഗത്തിലെ നൂറുകണക്കിന് സൈനികർ ഈ ദൗത്യത്തിൽ പങ്കെടുത്തു. ഇറാനിയൻ ഭൂപ്രദേശത്തിന്റെ ഉള്ളിലേക്ക് നുഴഞ്ഞു കയറിയ സൈനികർ ഉദ്യോഗസ്ഥനെ വീണ്ടെടുത്ത് സുരക്ഷിതമായി രാജ്യത്തിന് പുറത്തെത്തിച്ചു. രാത്രി ആരംഭിച്ച ദൗത്യം പിറ്റേന്ന് പകലാണ് അവസാനിച്ചത്. ദൗത്യം എളുപ്പമായിരുന്നില്ല. അതിശക്തമായ ഏറ്റുമുട്ടൽ നടക്കുന്നതിനിടയിലാണ് യുഎസ് സൈന്യത്തിന് ഉദ്യോഗസ്ഥനെ രക്ഷിക്കാനായത്.∙ പൈലറ്റിനെ കണ്ടെത്തിയത് സിഐഎ തന്ത്രം
പൈലറ്റിനെ കണ്ടെത്തുന്നതിന് മുൻപ് ഇറാനെ തെറ്റിദ്ധരിപ്പിക്കാനായി സിഐഎ ഒരു തന്ത്രം പ്രയോഗിച്ചതായി മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു. യുഎസ് സൈന്യം പൈലറ്റിനെ കണ്ടെത്തിയെന്നും കരമാർഗം പുറത്തെത്തിക്കാൻ ശ്രമിക്കുകയാണെന്നും ഇറാനിൽ തെറ്റായ വാർത്ത പ്രചരിപ്പിച്ചു. ഈ സമയം പൈലറ്റ് മലനിരകളിൽ ശത്രുക്കളിൽനിന്ന് ഒളിച്ച് കഴിയുകയായിരുന്നു. സിഐഎ കൃത്യമായ ലൊക്കേഷൻ കണ്ടെത്തി നൽകിയതോടെയാണ് രക്ഷാസംഘം അവിടെയെത്തിയത്. കമാൻഡർ ഇൻ ചീഫ് എന്ന നിലയിൽ താനും പ്രതിരോധ സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥരും 24 മണിക്കൂറും പൈലറ്റിനെ നിരീക്ഷിക്കുന്നുണ്ടായിരുന്നെന്നും ട്രംപ് പറഞ്ഞു.
Source link


