തീവ്രവാദികളുടെ വോട്ടിന് എൽ.ഡി.എഫ്, യു.ഡി.എഫ് മത്സരം: തുഷാർ

പത്തനംതിട്ട: മത തീവ്രവാദ സംഘടനകളുടെ വോട്ട് നേടാൻ എൽ.ഡി.എഫും യു.ഡി.എഫും മത്സരിക്കുകയാണെന്ന് ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പ്രസ് ക്ളബിൽ മീറ്റ ദ പ്രസ് പരിപാടിയിൽ പറഞ്ഞു..
വർഗീയത പറയുന്നത് എൻ.ഡി.എയാണെന്ന് ആക്ഷേപിച്ചവരാണ് തീവ്രവാദി സംഘടനകളുടെ വോട്ടു വാങ്ങുന്നത്. സംസ്ഥാനത്ത് ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ല. എൻ.ഡി.എയുടെ എം.എൽ.എമാർ നിർണായക ശക്തിയായി മാറും.സ്വർണക്കൊള്ള കേസിനെപ്പറ്റി കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നും മിണ്ടിയില്ലെന്ന രാഹുൽ ഗാന്ധിയുടെ പരാമർശം വസ്തുതാ വിരുദ്ധമാണ്. സ്വർണക്കൊള്ള എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് വിഷയമാണ്.
സംസ്ഥാനത്ത് എൽ.ഡി.എഫിന് തുടർ ഭരണമുണ്ടാകുമെന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായം അദ്ദേഹത്തിന് വ്യക്തിപരമായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാകാം. യോഗത്തിന് പ്രത്യേകിച്ച് ഒരു പാർട്ടിയോടും ആഭിമുഖ്യമില്ല. എല്ലാ പാർട്ടികളിലും ഉള്ളവർ യോഗം പ്രവർത്തകരായുണ്ട്. യോഗം ആർക്കും രാഷ്ട്രീയ പിന്തുണ നൽകിയിട്ടില്ല. കോന്നിയിൽ എൽ.ഡി.എഫും എൻ.ഡി.എയും തമ്മിലാണ് മത്സരമെന്നും തുഷാർ പറഞ്ഞു. ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പത്മകുമാർ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി. എ സൂരജ്, എം.എൻ സുരേഷ് കുമാർ എന്നിവരും പങ്കെടുത്തു.
Source link


