test del 1

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: തീരുമാനമെടുക്കാതെ മെഡി.ബോർഡ്

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ വീട്ടമ്മ ഉഷാജോസഫിന്റെ വയറ്റിൽ കത്രിക (ആർട്ടറി ഫോർസെപ്‌സ്) മറന്നുവച്ച സംഭവത്തിൽ മെഡിക്കൽ ബോർഡ് തീരുമാനം വൈകുന്നു.

ആറംഗ മെഡിക്കൽ ബോർഡ് കഴിഞ്ഞയാഴ്ച ചേർന്നെങ്കിലും പിഴവുകൾ വിലയിരുത്തിയശേഷം തീരുമാനമെടുക്കാം എന്ന നിഗമനത്തിൽ പിരിയുകയായിരുന്നു.

മെഡിക്കൽ ലൈബ്രറിയിൽ നിന്നുള്ള ചികിത്സാ രേഖകളാണ് പരിശോധിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്ത തെളിവുകളും ബോർഡ് വിലയിരുത്തി. സ്കാൻ റിപ്പോർട്ടുകൾ, എക്സ്റേ എന്നിവ പരിശോധിച്ച സംഘം, വിശദ പഠനത്തിനുശേഷം അന്തിമ തീരുമാനത്തിലെത്താനാണ് പിരിഞ്ഞത്.

ഉഷാജോസഫ് ചികിത്സ തേടിയ ഡിപ്പാർട്ടുമെന്റുകളുടെയും സർജറി വിഭാഗത്തിന്റെയും മറ്റ് മെഡിക്കൽ കോളേജുകളിലെ തലവൻമാരും ഫോറൻസിക് വിദഗ്ദ്ധനും ജില്ലാ ഗവ. പ്ളീഡറും അടങ്ങിയതാണ് ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള ബോ‌ർഡ്.

അന്വേഷണ ചുമതലയുളള അമ്പലപ്പുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിരഞ്ഞെടുപ്പ് തിരക്കിലായതോടെ കൂടുതൽ നടപടികളിലേക്ക് കടക്കാൻ കഴിഞ്ഞിട്ടില്ല. കൊച്ചിയിൽ ചികിത്സയിലിരിക്കെ മൊഴി രേഖപ്പെടുത്തിയ പൊലീസ്, ശസ്ത്രക്രിയയ്ക്ക് ശേഷം ഉഷയെയോ കുടുംബത്തെയോ ബന്ധപ്പെട്ടിട്ടില്ല.

സർക്കാർ ഇടപെടൽ

പ്രതീക്ഷിച്ച് കുടുംബം

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കത്രിക പുറത്തെടുക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഉഷാജോസഫ് കഴിഞ്ഞ 17ന് തുന്നലെടുത്തതോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.

അഞ്ചുവർഷത്തിലേറെ കത്രികവയറ്റിനുള്ളിൽ പേറി നടന്നതിന്റെ ശാരീരിക ബുദ്ധിമുട്ടുകൾക്കും ചികിത്സാചെലവിനത്തി

ലുണ്ടായ സാമ്പത്തിക ദുരിതത്തിനും സർക്കാരിൽ നിന്നോ ആരോഗ്യ വകുപ്പിൽ നിന്നോ യാതൊരു സഹായവും ലഭിച്ചിട്ടില്ല. കൊച്ചിയിലെ ചികിത്സാ ചെലവ് പൂർണമായും കെ.സി.വേണുഗോപാൽ എം.പിയാണ് വഹിച്ചത്. ചികിത്സാ പിഴവിലെ അന്വേഷണത്തിനൊപ്പം ധന സഹായത്തിനും സർക്കാർ ഇടപെടലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഉഷാജോസഫിന്റെ മകൻ ഷിബിൻ പറഞ്ഞു.


Source link

Back to top button