‘ബാത്ത്റൂമിലെ കപ്പിൽ അദ്ധ്യാപിക കുടിക്കാൻ വെള്ളം തന്നു, ഉപയോഗിച്ച ഡിസ്പോസിബിൾ ഗ്ലാസ് തിരികെ കൊണ്ടുപോയി’

കേരളത്തിലെ പ്രമുഖ പാമ്പുപിടുത്തക്കാരനാണ് വാവ സുരേഷ്. പാമ്പുകൾക്ക് അതിഥികളെന്ന വിശേഷണം നൽകിയതും അദ്ദേഹമാണ്. വാവ സുരേഷിനെതിരെ കഴിഞ്ഞ കുറച്ചുനാളുകളായി പലതരത്തിലുള്ള വിമർശനങ്ങളും ഉയർന്നിരുന്നു. ഇപ്പോഴിതാ വാവ സുരേഷ് തന്റെ ജീവിതത്തിലുണ്ടായ മോശം അനുഭവങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ്. പാമ്പുപിടുത്തം ലഹരിയാണെങ്കിലും അത് കാരണം ബാദ്ധ്യതകൾ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് വാവ സുരേഷ് ഇക്കാര്യങ്ങൾ അറിയിച്ചത്.’പാമ്പിനെ പിടിക്കാൻ പോയ പലസ്ഥലങ്ങളിൽ നിന്നുള്ള മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വർഷങ്ങൾക്കുമുൻപ് ഞാൻ നെയ്യാറ്റിൻകരയിൽ ഒരു അദ്ധ്യാപികയുടെ വീട്ടിൽ പാമ്പിനെ പിടിക്കാനായി പോയിരുന്നു. അവർ പ്രിൻസിപ്പലായതിനുശേഷമാണ് റിട്ടയറായത്. മതിലുപൊളിച്ചാൽ മാത്രമേ പാമ്പിനെ പുറത്തെടുക്കാൻ സാധിക്കുള്ളൂ. രാവിലെ തുടങ്ങി ഉച്ചയ്ക്കാണ് അത് അവസാനിച്ചത്. ഒന്നും കഴിച്ചിട്ടില്ലായിരുന്നു. ചെറുപ്പം മുതൽക്കേ ഒരു വീട്ടിൽ നിന്നും ഞാൻ ആഹാരം കഴിക്കില്ല. ഞാൻ തളർന്നുപോയതുകൊണ്ട് അവരോട് കുടിക്കാൻ വെള്ളം ചോദിച്ചു. അവർ വീടിന്റെ പിറകിലുള്ള ബാത്ത്റൂമിൽ ഉപയോഗിച്ചിരുന്ന കപ്പിലാണ് എനിക്ക് വെള്ളം കൊണ്ടുവന്നത്. അവിടെ ജോലി ചെയ്തുകൊണ്ടിരുന്നയാളാണ് എന്നോട് ആ കാര്യം പറഞ്ഞത്. പിന്നീട് അത് കുടിച്ചില്ല.മറ്റൊരു അനുഭവം എന്റെ ആത്മാർത്ഥ സുഹൃത്തിൽ നിന്നുമാണ് ലഭിച്ചത്. കുറേ വർഷങ്ങളായി ഞാൻ തിരുവോണത്തിന് സദ്യ കഴിക്കുന്നത് തിരുവനന്തപുരത്തെ ആനന്ദനിലയം എന്ന അനാഥമന്ദിരത്തിലാണ്. ഒരു വർഷം എന്റെ സുഹൃത്ത് തിരുവോണത്തിന് വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാനായി വിളിച്ചു. ഞാൻ പായസം മാത്രം കുടിക്കാമെന്ന് പറഞ്ഞു. സുഹൃത്ത് എന്നെ വീടിന്റെ വരാന്തയിലിരുത്തി. പായസം എടുത്തിട്ടുവരാമെന്ന് പറഞ്ഞു. അവിടെ ഞാൻ മുക്കാൽ മണിക്കൂറോളം കാത്തിരുന്നു. ആരെയും കണ്ടില്ല. ഞാൻ അടുക്കളയിലേക്ക് ചെന്നപ്പോൾ അവിടെയുള്ളവരെല്ലാം നിൽക്കുന്നത് കണ്ടു. അടുക്കളയിൽ നിറയെ ഗ്ലാസുകൾ ഇരിക്കുന്നുണ്ടായിരുന്നു. സുഹൃത്തിന്റെ മകൻ അടുക്കള വശം വഴി ഡിസ്പോസിബിൾ ഗ്ലാസ് വാങ്ങിക്കൊണ്ടുവരുന്നതും ഞാൻ കണ്ടു. ഞാനത് കുടിച്ചു. ശേഷം ആ ഗ്ലാസ് മടക്കി സ്വന്തം വീട്ടിൽ കൊണ്ടുപോയാണ് കളഞ്ഞത്. അതെല്ലാം അവരുടെ ഇടുങ്ങിയ മനസുകൊണ്ടായിരിക്കാം.
Source link



