അമ്മയേയും മക്കളേയും ആക്രമിച്ച രണ്ടാംപ്രതിയും പിടിയിൽ

അടൂർ : വീടുകയറി അമ്മയേയും മക്കളേയും ആക്രമിച്ച കേസിൽ രണ്ടാം പ്രതിയും പിടിയിലായി. അടൂർ കോട്ടമുകൾ കാവിളയിൽ വീട്ടിൽ അഷ്ഹദ് (21) നെയാണ് അടൂർ പൊലീസ് അറസ്റ്റുചെയ്തത്. പറക്കോട് പനയംതുണ്ടിൽ വീട്ടിൽ സലീന, മക്കളായ അഫ്സൽ, ഫൈസൽ, എന്നിവരെ ആക്രമിച്ചതായാണ് കേസ്. കഴിഞ്ഞ രണ്ടിന് രാത്രി 9.30നാണ് സംഭവം. കേസിലെ ഒന്നാം പ്രതിയായ സാബിർ ലഹരിമരുന്ന് കേസിൽ പ്രതിയായത് സലീനയുടെ മകൻ വിവരം നൽകിയിട്ടാണ് എന്ന് ആരോപിച്ചായിരുന്നു അക്രമം. സൈക്കിൾ ചെയിനും കമ്പിവടിയും ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഇവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സാബിറിനെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. കായംകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തു നിന്നാണ് അഷ്ഹദിനെ പിടികൂടിയത്. സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീകുമാർ, എസ്.ഐ മാരായ അനീഷ് അബ്രഹാം, ദീപു, എ.എസ്.ഐ അഭിലാഷ്, സി.പി.ഒ മാരായ ബൈജു, അർജുൻ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ചോദ്യം ചെയ്യലുകൾക്കുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Source link



