കെണിയിൽ വീഴുന്നത് വിദ്യാർത്ഥികളും യുവാക്കളും, സൂക്ഷിച്ചില്ലെങ്കിൽ ഏഴ് വർഷം തടവ്

കണ്ണൂർ/തളിപ്പറമ്പ്: സൈബർ തട്ടിപ്പ് ശൃംഖലകൾക്കെതിരെ കേരള പൊലീസ് ആരംഭിച്ച ഓപ്പറേഷൻ സൈഹണ്ട് 2.0ന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ അറസ്റ്റിലായത് 25 പേർ. ഇവരിൽ പതിനാലുപേരെ റിമാൻഡ് ചെയ്തു. സിറ്റി പൊലീസ് പരിധിയിൽ 65 പരിശോധനകളാണ് നടന്നത്. പതിനൊന്നു പേർക്ക് നോട്ടീസ് നൽകി വിട്ടയച്ചു. കണ്ണൂർ റൂറൽ പൊലീസ് പരിധിയിൽ 27 പരിശോധനകളിൽ ഒരാളും അറസ്റ്റിലായി. നാലു പേർക്ക് നോട്ടീസ് നൽകിയിട്ടുമുണ്ട്. നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ (എൻ.സി.ആർ.പി) രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് കേരള പൊലീസ് സൈബർ ഓപ്പറേഷൻസ് വിഭാഗം ഓപ്പറേഷൻ ആസൂത്രണം ചെയ്തത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത സൈബർ തട്ടിപ്പ് കേസുകളിലെ ഫണ്ട് ഒഴുക്ക് കേരളത്തിലെ അക്കൗണ്ടുകളിലേക്ക് ചാനലൈസ് ചെയ്യുന്നതായി കണ്ടെത്തിയതാണ് ഓപ്പറേഷനിലെത്തിച്ചത്.കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ പി.നിധിൻരാജിന്റെ നിർദ്ദേശപ്രകാരം കണ്ണൂർ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെയും ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെയും ഉദ്യോഗസ്ഥർ ഒരുമിച്ചാണ് ഓപ്പറേഷൻ നടപ്പാക്കിയത്. ഇരുപത് പരിശോധനകളാണ് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം നടന്നത്.ഒട്ടേറെ മൊബൈൽ ഫോണുകൾ, ചെക്ക് ലീഫുകൾ, എ.ടി.എം കാർഡുകൾ, ബാങ്ക് ഇടപാട് രേഖകൾ എന്നിവ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Source link

