ഗൾഫിലെ എസ്‌എസ്‌എൽസി, പ്ളസ്‌ടു പരീക്ഷകൾ മാറ്റി; കേരളത്തിൽ ഹയർസെക്കൻഡറി പരീക്ഷാഫലം മേയ് 22ന്

തിരുവനന്തപുരം: യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലെ പരീക്ഷാനടത്തിപ്പ് പ്രതിസന്ധിയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മാർച്ച് അഞ്ചിലെ എസ്എസ്‌എൽസി പരീക്ഷയും മാർച്ച് അഞ്ച്, ആറ്, ഏഴ് തീയതികളിലെ ഹയർസെക്കൻഡറി പരീക്ഷയും മാറ്റിവയ്ക്കാൻ സർക്കാർ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. പുതുക്കിയ പരീക്ഷാതീയതികൾ പിന്നീടറിയിക്കും. ഗൾഫ് മേഖലയിൽ പരീക്ഷയെഴുതാൻ സാധിക്കാത്ത വിദ്യാർത്ഥികൾ പ്രഥമ അദ്ധ്യാപകർ, പ്രിൻസിപ്പൽ എന്നിവർവഴി പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്ക് അപേക്ഷ നൽകണമെന്നും മന്ത്രി നിർദേശിച്ചു.
‘എസ്‌എസ്‌എൽസി പരീക്ഷാഫലം പ്രസിദ്ധീകരിച്ച് തൊട്ടടുത്ത ദിവസം മുതൽ 2026-27 അദ്ധ്യയന വർഷത്തെ പ്ളസ്‌വൺ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കാവുന്നതാണ്. മുൻവർഷത്തെ സീറ്റുകൾ ലഭ്യമാണ്. യോഗ്യതനേടിയ എല്ലാ വിദ്യാർത്ഥികൾക്കും ഉപരിപഠന സാദ്ധ്യതയുറപ്പാക്കും. മൂന്ന് അലോട്ട്‌മെന്റുകളിലൂടെയായിരിക്കും പ്രവേശനം. മുഖ്യഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷ ക്ഷണിച്ച് സപ്ളിമെന്ററി അപേക്ഷകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി സമയബന്ധിതമായി പ്രവേശന നടപടികൾ അവസാനിപ്പിക്കും.
2026ലെ ഒന്നാംവർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് അഞ്ചിനും രണ്ടാംവർഷ പരീക്ഷകൾ മാർച്ച് ആറിനും ആരംഭിക്കും. 4,11,025 വിദ്യാർത്ഥികളാണ് ഒന്നാംവർഷ പരീക്ഷയെഴുതുന്നത്. രണ്ടാംവർഷ പരീക്ഷയെഴുതുന്നത് 4.52,437 വിദ്യാർത്ഥികളുമാണ്. 89 മൂല്യനിർണയ ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഏപ്രിൽ ആറുമുതൽ മൂല്യനിർണയം ആരംഭിക്കും. മേയ് 22ന് ഫലപ്രഖ്യാപനം നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിൽ 1966ഉം ഗൾഫിൽ ഏഴും ലക്ഷദ്വീപിൽ ഒൻപതും മാഹിയിൽ രണ്ടും പരീക്ഷാകേന്ദ്രങ്ങളാണുള്ളത്’- വാർത്താസമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി.
Source link



