കേജ്‌രിവാളിനെ വെറുതെ വിട്ട വിധി: സി.ബി.ഐ അപ്പീൽ 9ന് ഡൽഹി ഹൈക്കോടതി പരിഗണിക്കും

ന്യൂഡൽഹി: മദ്യ നയ അഴിമതിക്കേസിൽ ആം ആദ്മി പാർട്ടി നേതാക്കളായ അരവിന്ദ് കേജ്‌രിവാൾ, മനീഷ് സിസോദിയ അടക്കം 23 പ്രതികളെ കുറ്റവിമുക്തരാക്കിയ ഡൽഹി റോസ് അവന്യു കോടതി വിധിക്കെതിരെ സി.ബി.ഐ നൽകിയ അപ്പീൽ ഡൽഹി ഹൈക്കോടതി മാർച്ച് 9ന് പരിഗണിക്കും.
ഫെബ്രുവരി 27 ന് പ്രത്യേക ജഡ്‌ജി ജിതേന്ദ്ര സിംഗ് പുറപ്പെടുവിച്ച ഉത്തരവ് നിയമവിരുദ്ധവും, വികൃതവുമാണെന്ന് സി.ബി.ഐ അപ്പീലിൽ പറയുന്നു. കേസ് അന്വേഷിച്ച സി.ബി.ഐ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടിക്ക് ഉത്തരവിട്ടത് ഞെട്ടിപ്പിക്കുന്നതാണ്. ആ നടപടി സ്റ്റേ ചെയ്യണം. കേസിനെ മൊത്തമായി പരിഗണിക്കാതെയും പ്രതികൾ ചെയ്‌ത കുറ്റം അവഗണിക്കുന്ന തരത്തിലുമാണ് വിധി.നാല് മാസം കേസിന്റെ ഫയൽ മാത്രമാണ് വായിച്ചതെന്ന ജഡ്‌ജിയുടെ നിരീക്ഷണം തെളിവുകളുടെ മൂല്യം വിശദമാക്കുന്നതാണ്. എന്നാൽ വിധിയിൽ അത് പ്രതിഫലിച്ചില്ല. അന്വേഷണ ഏജൻസിക്കെതിരായ ജഡ്ജിയുടെ പല നിരീക്ഷണങ്ങളും അനാവശ്യവും പരുഷവുമാണ്. മദ്യ അഴിമതിയിൽ അരവിന്ദ് കേജ്‌രിവാളിന്റെയും മനീഷ് സിസോദിയയുടെയും പങ്ക് വിശകലനം ചെയ്യുന്നതിൽ വിചാരണ കോടതിക്ക് പിഴവ് സംഭവിച്ചെന്നും ഹർജിയിൽ പറയുന്നു.
മദ്യ നയത്തിന്റെ മറവിൽ 100 കോടിയുടെ അഴിമതി നടത്തിയെന്നും ഖജനാവിന് 580 കോടി നഷ്ടം വരുത്തിയെന്നുമുള്ള സി.ബി.ഐ ആരോപണം തെളിയിക്കാനായില്ലെന്ന് കോടതി വിധിച്ചിരുന്നു. സി.ബി.ഐയുടെ ഗൂഢാലോചന സിദ്ധാന്തം ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ്. സാമ്പത്തിക നേട്ടമുണ്ടാക്കിയതിന് രേഖകളൊന്നും ഹാജരാക്കിയില്ലെന്നും കോടതി കണ്ടെത്തി.
Source link



