രണ്ട് ജനനേന്ദ്രിയങ്ങൾ, മലദ്വാരമില്ല; അത്യപൂർവ രോഗവുമായി കുഞ്ഞ് പിറന്നു, 60 ലക്ഷത്തിൽ ഒരാൾക്കുമാത്രമുളള അവസ്ഥ

ലാഹോർ: പാകിസ്ഥാനിൽ അത്യപൂർവ ജനിതകരോഗവുമായി ആൺകുഞ്ഞ് പിറന്നതായി റിപ്പോർട്ട്. കുഞ്ഞിന് രണ്ട് ജനനേന്ദ്രിയങ്ങൾ ഉണ്ടെന്നും മലദ്വാരം ഇല്ലെന്നുമാണ് ഇന്റർനാഷണൽ ജനറൽ ഒഫ് സർജറി കേസ് റിപ്പോർട്ടിലുള്ളത്. കുഞ്ഞിന് ‘ഡിഫാലിയ’ എന്ന അവസ്ഥയാണെന്നാണ് വിദഗ്ദ ഡോക്ടർമാരുടെ സംഘം സ്ഥിരീകരിച്ചിരിക്കുന്നത്. അറുപത് ലക്ഷത്തിൽ ഒരാൾക്കുമാത്രമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. കുട്ടിയുടെ രോഗാവസ്ഥയെക്കുറിച്ച് വിശദമായ പഠനം നടത്തിയ സംഘം സങ്കീർണമായ ശസ്ത്രക്രിയ നടത്തിയെന്നാണ് റിപ്പോർട്ട്.
സങ്കീർണ്ണമായ യൂറോളജിക്കൽ, ഗ്യാസ്ട്രോഇന്റസ്റ്റൈനൽ അല്ലെങ്കിൽ അനോറെക്റ്റൽ വൈകല്യങ്ങളുമായി ഡിഫാലിയ ബന്ധപ്പെട്ടിരിക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്. കുഞ്ഞിന്റെ ലിംഗത്തിന് രൂപവ്യത്യാസമില്ലെന്നും ഒന്ന് മറ്റൊന്നിനെക്കാൾ ഒരു സെന്റീമീറ്റർ കൂടുതൽ നീളമുണ്ടെന്നാണ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. കുഞ്ഞ് രണ്ട് ലിംഗങ്ങൾ ഉപയോഗിച്ച് മൂത്രമൊഴിച്ചതായും ഡോക്ടർമാർ പറയുന്നു. രണ്ട് ലിംഗങ്ങളും അഗ്രചർമത്തോടെ ഉള്ളതായിരുന്നു, ഒരു ലിംഗത്തിന് 2.5 സെന്റീമീറ്റർ നീളവും രണ്ടാമത്തെ ലിംഗത്തിന് 1.5 സെന്റിമീറ്ററുമായിരുന്നു നീളം.
ലോകത്തിൽ ഇതുവരെ 100 കേസുകൾ മാത്രമാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 17-ാം നൂറ്റാണ്ടിലാണ് ലോകത്തിൽ ആദ്യമായി ഇത്തരത്തിൽ ഒരു കേസ് റിപ്പോർട്ട് ചെയ്തത്. മലദ്വാരമില്ലാത്ത അവസ്ഥയ്ക്ക് പരിഹാരത്തിന് വേണ്ടി അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയതായും റിപ്പോർട്ടുണ്ട്. പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ കുട്ടികൾക്കുള്ള ആശുപത്രിയിലാണ് കുഞ്ഞിനെ ചികിത്സിച്ചത്. എന്നാൽ രണ്ട് ലിംഗങ്ങളും നിലനിർത്തിയാണ് കുഞ്ഞിനെ ഡിസ്ചാർജ് ചെയ്തതെന്നാണ് വിവരം. കുഞ്ഞിന്റെ കുടുംബത്തിലെ മറ്റാർക്കും ഇത്തരത്തിൽ ഒരു ശാരീരികാവസ്ഥ ഉണ്ടായിട്ടില്ലെന്നും ബന്ധുക്കൾ പറയുന്നു.
Source link



