കോടതിയെ ഭയന്ന് നിർമാതാക്കൾ; കേരള സ്റ്റോറി 2വിന് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം മടക്കിനൽകി

തിരുവനന്തപുരം: വിവാദചിത്രമായ ‘കേരള സ്റ്റോറി 2: ഗോസ് ബിയോണ്ടിന്റെ” ബുക്കിംഗ് ആരംഭിച്ചതിൽ കോടതി നടപടി ഭയന്ന് അണിയറപ്രവർത്തകരുടെ പുതിയ നീക്കം. ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം റീഫണ്ട് ചെയ്തു. പശ്ചിമബംഗാളിലെ തിയേറ്ററുകളിലാണ് ഓൺലൈൻ പ്ളാറ്റ്‌ഫോമായ ‘ബുക്ക് മൈ ഷോ’ വഴി ബുക്കിംഗ് തുടങ്ങിയത്. ഉച്ചയ്ക്കുശേഷമുള്ള ഷോകളുടെ ബുക്കിംഗായിരുന്നു ആരംഭിച്ചത്. ഇതിൽ കോടതിയെ പ്രതിഷേധം അറിയിക്കുമെന്ന് ഹർജിക്കാർ വ്യക്തമാക്കിയിരുന്നു. കോടതിയലക്ഷ്യമാണിതെന്ന് അഭിഭാഷകരും ചൂണ്ടിക്കാട്ടി. ഇതിന്റെ പശ്ചാത്തലത്തിലാണ് ബുക്ക് ചെയ്തവർക്ക് പണം മടക്കിനൽകിയത്.
സിനിയുടെ റീലീസ് തടഞ്ഞുള്ള ഹൈക്കോടതിയുടെ സ്റ്റേ നിലനിൽക്കുകയാണ്. ഇന്നുരാവിലെ ഒൻപത് മണിക്കാണ് സിനിമയുടെ റിലീസ് നേരത്തെ നിശ്ചയിച്ചിരുന്നത്. കോടതി തടഞ്ഞതോടെ റിലീസ് മാറ്റി. രാവിലെതന്നെ കോടതി ഹർജി വീണ്ടും പരിഗണിക്കുമെന്നായിരുന്നു വിവരം. തങ്ങൾക്ക് അനുകൂലമായ വിധി പ്രതീക്ഷിച്ചുകൊണ്ടാണ് അണിയറപ്രവർത്തകർ സിനിമയുടെ ബുക്കിംഗിനായുള്ള നടപടികൾ സ്വീകരിച്ചതെന്നാണ് നിഗമനം.
ഇന്നലെ ഉച്ചയോടെയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പ്രദർശനം വിലക്കിയത്. പിന്നാലെ, ജസ്റ്റിസ് സുശ്രുത് എ.ധർമ്മാധികാരി, ജസ്റ്റിസ് പി.വി.ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് രാത്രി രണ്ട് മണിക്കൂറോളം അപ്പീൽ കേട്ടു. വിവിധ സംസ്ഥാനക്കാരായ യുവതികളെ നിർബന്ധിത മതപരിവർത്തനത്തിനും തീവ്രവാദ പ്രവർത്തനങ്ങൾക്കും ഇരയാക്കുന്നതാണ് കേരള സ്റ്റോറി 2ന്റെ പ്രമേയം. പ്രദർശനാനുമതി നൽകിയത് ചോദ്യം ചെയ്ത് കണ്ണൂർ സ്വദേശി ശ്രീദേവ് നമ്പൂതിരി, അതുൽ റോയി എന്നിവർ നൽകിയ ഹർജിയിലായിരുന്നു സിംഗിൾ ബെഞ്ച് സ്റ്റേ പുറപ്പെടുവിച്ചത്.
Source link


