കോലി ‘സ്ലോ’, ‘സെൽഫിഷ്’: ഇതിഹാസ താരത്തെ ‘അപമാനിച്ച്’ വൈഭവിന്റെ വിഡിയോ; ഈ ക്രൂരത പാടില്ലെന്ന് ഹർഷ ഭോഗ്‍ലെ

മുംബൈ ∙ നിർമിത ബുദ്ധിയുടെയും (എഐ) ഡീപ് ഫേക്കിന്റെ കാലത്ത് വ്യാജ വിഡിയോകളുടെ കുത്തൊഴുക്ക് തന്നെയാണ് സമൂഹമാധ്യമങ്ങളിൽ. നിയന്ത്രണങ്ങളില്ലാതെ ഇവ വന്നു നിറയുമ്പോൾ യഥാർഥ വിഡിയോയും വ്യാജമായതും തമ്മിൽ വേർതിരിച്ച് അറിയാൻ പോലും പ്രയാസമാണ്. ഐപിഎൽ സീസൺ അവസാനിച്ചതിനു പിന്നാലെ ടൂർണമെന്റിലെ താരമായി വൈഭവ് സൂര്യവംശിയുടെ ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. എന്നാൽ, ഈ വിഡിയോ പൂർണ്ണമായും വ്യാജമാണ്. വിഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ഹർഷ ഭോഗ്‌ലെ സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം കാര്യങ്ങൾ വ്യക്തമാക്കി രംഗത്തെത്തി. താൻ അങ്ങനെ ഒരു ചോദ്യം ചോദിച്ചിട്ടില്ലെന്നും സൂര്യവംശി അത്തരമൊരു മറുപടി നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘എന്റെയും വൈഭവ് സൂര്യവംശിയുടെയും വ്യാജമായി ഡബ് ചെയ്ത ഒരു വിഡിയോ ക്ലിപ്പ് നവമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അത് വൈഭവിനെ അഹങ്കാരിയും പരുക്കനുമായി ചിത്രീകരിക്കുന്നു. അങ്ങനെ ഒരു ചോദ്യം ചോദിച്ചിട്ടില്ല, അങ്ങനെയൊരു മറുപടിയും ഉണ്ടായിട്ടില്ല. ഇത് വളരെ ക്രൂരമാണ്, പ്രത്യേകിച്ച് ആ സംഭാഷണത്തിൽ വളരെ ബഹുമാനത്തോടെ മറുപടി പറഞ്ഞ ഒരു കൊച്ചുകുട്ടിയോട്.’’– ഹർഷ എക്സിൽ കുറിച്ചു.ഐപിഎൽ സീസണിൽ 776 റൺസ് നേടിയ വൈഭവ് സൂര്യവംശി, ഓറഞ്ച് ക്യാപ് സ്വന്തമാക്കിയിരുന്നു. ഇതുകൂടാതെ മറ്റ് നാലു പുരസ്കാരങ്ങളും താരം നേടി. ഐപിഎൽ ഫൈനലിനു ശേഷം വൈഭവും വിരാട് കോലിയും പരസ്പരം സംസാരിക്കുന്നതും വൈഭവിനെ കോലി അഭിനന്ദിക്കുന്നതുമായ വിഡിയോയും പുറത്തുവന്നിരുന്നു. എന്നാൽ ഇതിനിടെയാണ് കോലിയെ വൈഭവ് അപമാനിച്ചെന്ന രീതിയിൽ വ്യാജ വിഡിയോ പ്രചരിച്ചത്.
Source link
