ആർസിബി തോറ്റത് ആ 5 മത്സരം, കളിയിലെ ‘കിങ്’ ഫാക്ടർ, ഒപ്പം ഒരു ത്രീഡി താരവും; കിരീടത്തിലേക്ക് നയിച്ച ‘പഞ്ച്’ തന്ത്രം!

പടനയിക്കാൻ രാജാവുണ്ടെങ്കിലും സാമ്രാജ്യങ്ങൾ വെട്ടിപ്പിടിക്കാൻ ഉശിരുള്ള പടയാളികൾ ആവശ്യമാണെന്ന അടിസ്ഥാന യുദ്ധതന്ത്രം മനസ്സിലാക്കാൻ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഏറെക്കാലമെടുത്തു. വിരാട് കോലിയെന്ന വൻമരത്തിന്റെ തണലിൽ മൂന്നോ നാലോ സൂപ്പർ താരങ്ങളെ നിരത്തിയാൽ കപ്പുയർത്താമെന്ന വ്യാമോഹം ഉപേക്ഷിച്ചതിന്റെ ഫലംകൂടിയാണ് തുടർച്ചയായ രണ്ടാം സീസണിലും അവർ നേടിയെടുത്ത ഐപിഎൽ കിരീടം. രാജാവായി കോലി വാഴുമ്പോൾ തന്നെ പടനായകനായി രജത് പാട്ടിദാറിനെ നിയമിക്കാനും മിടുക്കരായ പടയാളികളെ പാളയത്തിൽ എത്തിക്കാനും ബെംഗളൂരുവിനു സാധിച്ചു. ഐപിഎലിൽ കിരീടം നിലനിർത്തുന്ന മൂന്നാമത്തെ ടീമെന്ന നേട്ടത്തിലേക്കു ബെംഗളൂരുവിനെ എത്തിച്ച പഞ്ചതന്ത്രങ്ങൾ ഇതാ…∙ കോലി ഫാക്ടർ ഐപിഎൽ തുടങ്ങി 19 സീസണുകൾ പിന്നിടുമ്പോഴും വിരാട് കോലിയിൽ ചാരിത്തന്നെയാണ് ബെംഗളൂരുവിന്റെ ബാറ്റിങ് ഗെയിം പ്ലാൻ മുന്നോട്ടുപോകുന്നത്. സീസണിൽ, ആദ്യ 6 ഓവറിനിടെ കോലി പുറത്താകാതിരുന്ന 9 മത്സരങ്ങളിലും ബെംഗളൂരു ജയിച്ചു. പവർപ്ലേയ്ക്കുള്ളിൽ കോലി പുറത്തായ 5 മത്സരങ്ങളിലും ടീം തോറ്റു. ഇന്നിങ്സ് ആങ്കർ ചെയ്യാനുള്ള കോലിയുടെ മികവാണ് ഫൈനലിൽ ഉൾപ്പെടെ ടീമിനെ വിജയത്തിലെത്തിച്ചത്. 16 മത്സരങ്ങളിൽനിന്ന് 675 റൺസുമായി ടീമിനെ മുന്നിൽനിന്നു നയിച്ച കോലി, സ്ട്രൈക്ക് റേറ്റിന്റെ പേരിലുള്ള വിമർശനങ്ങൾക്കും ഇത്തവണ മറുപടി നൽകി. വൈഭവ് സൂര്യവംശി കഴിഞ്ഞാൽ (237.31) ടോപ് 5 ബാറ്റർമാരിൽ ഏറ്റവും കൂടുതൽ സ്ട്രൈക്ക് റേറ്റുള്ള ബാറ്റർ കോലിയാണ് (165.85). കോലി സ്വയം തേച്ചുമിനുക്കിയപ്പോൾ ആ തിളക്കം ടീമിനും ലഭിച്ചു.∙ പെർഫക്ട് പ്ലാൻ ∙ ദ് തിങ്ക് ടാങ്ക് 2024 സീസണിൽ എലിമിനേറ്ററിൽ പുറത്തായതിനു പിന്നാലെ ബെംഗളൂരു ടീം തങ്ങളുടെ സപ്പോർട്ടിങ് സ്റ്റാഫിൽ കാര്യമായ പൊളിച്ചെഴുത്ത് നടത്തി. ഹെഡ് കോച്ച് ആൻഡി ഫ്ലവറിനെ നിലനിർത്തിയെങ്കിലും ബാറ്റിങ് കോച്ചായി ദിനേശ് കാർത്തിക്കിനെ കൊണ്ടുവന്നു. ടീമിന്റെ മെന്റർ റോളും മുൻതാരമായ ദിനേശ് കാർത്തിക്കിനു നൽകി. ടീമിന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റായ മുഹമ്മദ് ബൊബാറ്റിനെ പെർഫോമൻസ് പ്ലാനിങ്, സ്കൗട്ടിങ്, ഓക്‌ഷൻ സ്ട്രാറ്റജി മേക്കർ തുടങ്ങിയ ചുമലതകൾകൂടി ഏൽപിച്ചു. ഇവർ 3 പേരും ചേർന്നാണ് 2025ലേക്കുള്ള ടീമിനെ ഉടച്ചുവാർത്തത്
Source link
