test del 2
ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ പാക് ആഭ്യന്തര മന്ത്രി ഇറാനിലേക്ക്; ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം സന്ദർശനം

ഇസ്ലാമാബാദ്: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി, സ്തംഭിച്ചുനിൽക്കുന്ന ഇറാൻ-അമേരിക്ക സമാധാന ചർച്ചകൾ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ പാകിസ്താൻ ഊർജിതമാക്കുന്നതായി വിവരം. അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നതിനായി പാകിസ്താൻ ആഭ്യന്തരമന്ത്രി മൊഹ്സിൻ നഖ്വി ബുധനാഴ്ച ടെഹ്റാനിലേക്ക് തിരിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് അദ്ദേഹം ഇറാനിലെത്തുന്നത്.പാകിസ്താൻ സൈനിക മേധാവിയുടെ നേതൃത്വത്തിൽ നടന്ന കഴിഞ്ഞ മാസത്തെ കൂടിക്കാഴ്ചകളുടെ തുടർച്ചയായാണ് ഈ അടിയന്തര യാത്ര വിലയിരുത്തപ്പെടുന്നത്. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും നയതന്ത്ര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള സജീവമായ ശ്രമങ്ങളാണ് പാകിസ്താൻ ഇതിലൂടെ നടത്തുന്നത്. അടുപ്പിച്ചുള്ള ഈ സന്ദർശനങ്ങൾ, ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര നീക്കങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്നു.ചർച്ചകളിൽ ധാരണയായില്ലെങ്കിൽ ആക്രമണം പുനരാരംഭിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച ഇറാന് ഏതാനും ദിവസത്തെ സമയപരിധി നൽകിയതിന് പിന്നാലെയാണ് പാക് മന്ത്രിയുടെ ഇറാൻ സന്ദർശനം. പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറുമായി അടുത്ത ബന്ധം പുലർത്തുന്ന നഖ്വിയുടെ ഇറാൻ സന്ദർശനം ഏറെ പ്രാധാന്യത്തോടെയാണ് ലോകം നോക്കിക്കാണുന്നത്.അമേരിക്ക-ഇറാൻ സമാധാന ചർച്ചകളെക്കുറിച്ച് ഇറാനിയൻ നേതാക്കളുമായി സംസാരിക്കാനാണ് നഖ്വി ടെഹ്റാനിലേക്ക് പോയതെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇറാനിലെ ഔദ്യോഗിക മാധ്യമങ്ങളും ഈ സന്ദർശനം സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കയ്ക്കും ഇറാനും ഇടയിൽ ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാനുള്ള പാകിസ്താന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പാക് ആഭ്യന്തരമന്ത്രി രാജ്യതലസ്ഥാനമായ ടെഹ്റാനിൽ എത്തിയതെന്ന് ഇറാന്റെ സ്റ്റേറ്റ് ടിവിയായ പ്രസ്സ് ടിവി അറിയിച്ചു.
Source link


