ഹോർമുസ് ‘പിടിച്ചെടുത്തെന്ന്’ ട്രംപ്; അടുത്തലക്ഷ്യം പ്രഖ്യാപിച്ചു, തരില്ലെന്ന് മുജ്തബ, കുതിച്ച് എണ്ണ, കുതിപ്പിനൊരുങ്ങി ഇന്ത്യൻ വിപണി

യുദ്ധം അവസാനിപ്പിക്കാൻ ഒരുവശത്ത് മധ്യസ്ഥർ മുഖേന ചർച്ച നടക്കുമ്പോൾ മറുവശത്ത് പ്രകോപനം തുടർന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കപ്പൽ ഉപരോധത്തിലൂടെ ഹോർമുസ് കടലിടുക്കിന്റെ പൂർണനിയന്ത്രണം യുഎസ് സൈന്യം പിടിച്ചെടുത്തെന്ന് ട്രംപ് പറഞ്ഞു. അടുത്ത ലക്ഷ്യം ഇറാന്റെ ആണവ പദ്ധതിയുടെ ഭാഗമായ യുറേനിയം പിടിച്ചെടുക്കലാണെന്നും ട്രംപ് വെളിപ്പെടുത്തി.സമാധാന ചർച്ചകളെ തുടർന്ന് ഇന്നലെ താഴേക്കുപോയ രാജ്യാന്തര എണ്ണവില (ക്രൂഡോയിൽ) ഇതോടെ തിരിച്ചുകയറ്റം ശക്തമാക്കി. ഡബ്ല്യുടിഐ (യുഎസ് ക്രൂഡ് വില) ബാരലിന് 1.81% ഉയർന്ന് 98.09 ഡോളറിലും ബ്രെന്റ് ക്രൂഡ് വില 2.25% കുതിച്ച് 104.9 ഡോളറിലുമാണ് ഇപ്പോഴുള്ളത്. അതേസമയം, യുറേനിയം യുഎസിന് വിട്ടുകൊടുക്കില്ലെന്നും ഇറാനിൽ തന്നെ തുടരുമെന്നും ഇറാനിയൻ പരമോന്നത നേതാവ് മുജ്തബ ഖമനയി വ്യക്തമാക്കിയെന്ന് റിപ്പോർട്ടുകളുണ്ട്.പ്രസിഡന്റ് ട്രംപ് 2 കാര്യങ്ങളാണ് യുദ്ധം നിർത്താൻ പ്രധാനമായും മുന്നോട്ടുവയ്ക്കുന്നത്. ഒന്ന്, ഇറാന് ആണവായുധം ഒരിക്കലും സ്വന്തമാകില്ല. ആണവ പദ്ധതിക്കായി ശേഖരിച്ച യുറേനിയം യുഎസിന് വിട്ടുനൽകണം. രണ്ട്, ഹോർമുസിൽ ഇറാന്റെ നിയന്ത്രണം ഒരിക്കലും അംഗീകരിക്കില്ല.
Source link
