ആഭ്യന്തരമന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ച ‘ഡോക്ടർ’; പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ടത് അജ്ഞാതരുടെ വെടിയേറ്റ്

ന്യൂഡൽഹി∙ ജമ്മുകശ്മീര്‍ നേരിട്ട ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നായിരുന്നു 2019 ൽ പുൽവാമയിലുണ്ടായത്. അതിന്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായിരുന്നു പുൽവാമ സ്വദേശിയായ ‘ഡോക്ടർ’ എന്നറിയപ്പെടുന്ന ഹംസ ബുർഹാൻ. 2022-ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹംസ ബുർഹാനെ ഭീകരനായി പ്രഖ്യാപിക്കുകയും ചെയ്തു. ഏറ്റവും ഒടുവിൽ പാക്ക് അധിനിവേശ കശ്മീരിൽ വച്ച് ഹംസ കൊല്ലപ്പെട്ടെന്ന വിവരവും ഇപ്പോൾ പുറത്തുവന്നു. ജമ്മുകശ്മീരിലെ പുല്‍വാമ ജില്ലയിലെ റത്നിപോറ മേഖലയിലെ ഖര്‍ബത്പോറ സ്വദേശിയാണ് ഹംസ ബുർഹാൻ. 2017ലാണ് ഇയാൾ പാക്കിസ്ഥാനിലേക്ക് കടക്കുന്നത്. 2018 മാർച്ചിലാണ് ഹംസ ബുർഹാനെ വീട്ടുകാർ അവസാനമായി കാണുന്നത്. സൈക്കിളിൽ വീട്ടിൽനിന്നു പോയ ബുർഹാൻ പിന്നീട് തിരിച്ചുവന്നില്ല. അര്‍ജുമന്ദ് ഗുല്‍സാര്‍ ദാര്‍ എന്നും ‘ഡോക്ടര്‍’ എന്നും അറിയപ്പെടുന്ന ഹംസ, അല്‍ബദ്ര്‍ ഭീകരസംഘടനയിൽ ഉൾപ്പെട്ടയാളാണ്. 2022ൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ബുർഹാനെ ഭീകരനായി പ്രഖ്യാപിച്ചു. പാക്കിസ്ഥാനിൽ നിന്നുള്ള ഭീകരവാദ ശൃംഖലകളുമായി ബന്ധപ്പെട്ട് റിക്രൂട്ട്മെന്റും ഭീകരർക്കു പരിശീലനവും ബുർഹാൻ നടത്തുന്നതായി സുരക്ഷാ ഏജൻസികൾ കണ്ടെത്തിയിരുന്നു. 2019ലെ പുൽവാമ ഭീകരാക്രമണത്തിലെ സൂത്രധാരന്മാരിൽ ഒരാളാണ ഹംസ ബുർഹാനെന്ന് കണ്ടെത്തിയിരുന്നു.
Source link
