ഇടതു കോട്ടയെ അട്ടിമറിച്ചെത്തി; തൊഴിലുറപ്പു തൊഴിലാളിയുടെ മകൻ മന്ത്രിപദത്തിൽ, അതിജീവനത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെയും കഥ

കൊടുങ്ങല്ലൂർ ∙ തൊഴിലുറപ്പു തൊഴിലാളിയായ അമ്മയുടെ മകൻ സംസ്ഥാനത്തെ യുവാക്കളുടെ ക്ഷേമം സംരക്ഷിക്കാൻ ചുമതലയേറ്റു. കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഒ.ജെ.ജനീഷ് സംസ്ഥാന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ പിന്നിടുന്നതു കനൽ വഴികൾ. അതിജീവനത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെയും കഥയാണ് ജനീഷിനുള്ളത്. പോളിടെക്നിക്കിൽ പഠിക്കുമ്പോഴാണ് അപ്രതീക്ഷിതമായി പിതാവ് കുഴൂർ ഓടാശേരി ജനരഞ്ജനനെ നഷ്ടപ്പെടുന്നത്. ചാലക്കുടിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന ജനരഞ്ജനന്റെ വിയോഗം ഏൽപിച്ച ആഘാതത്തിൽ പകച്ചു നിൽക്കാതെ അമ്മ പുഷ്പയ്ക്കൊപ്പം ചേർന്നു കുടുംബത്തെ നയിച്ചു. ഇടതു കോട്ടയിൽ നേടിയ അട്ടിമറി വിജയം കൊടുങ്ങല്ലൂർ ∙ ഇടതു കോട്ടയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ.ജനീഷ് നേടിയത് അട്ടിമറി വിജയം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 23,893 വോട്ടിനു വിജയിച്ച സിറ്റിങ് എംഎൽഎ സിപിഐയിലെ വി.ആർ.സുനിൽ കുമാറിനെ ജനീഷ് വീഴ്ത്തിയതു 8308 വോട്ടിന്. പതിറ്റാണ്ടിനു ശേഷം കൊടുങ്ങല്ലൂർ ജനീഷ് തിരിച്ചു പിടിക്കുകയായിരുന്നു. മണ്ഡലത്തിൽ വോട്ടെണ്ണലിന്റെ ആദ്യഫലം അറിഞ്ഞതു മുതൽ ജനീഷ് മുൻതൂക്കം നിലനിർത്തി. പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ നേരിയ വോട്ട് ലീഡ് നേടി. ഇടതുപക്ഷം വലിയ പ്രതീക്ഷ പുലർത്തിയ വെള്ളാങ്ങല്ലൂർ പഞ്ചായത്തും പുത്തൻചിറ പഞ്ചായത്തും ജനീഷ് നേടി. 2016ലും 2021ലും വി.ആർ.സുനിൽ കുമാർ അയ്യായിരത്തിലേറെ വോട്ട് ലീഡ് നൽകിയ വെള്ളാങ്ങല്ലൂരിൽ യുഡിഎഫ് 109 വോട്ട് ലീഡ് കരസ്ഥമാക്കിയതോടെ ജനീഷിന്റെ ജയസൂചനകൾ ലഭിച്ചിരുന്നു. പിന്നീട് യുഡിഎഫിനെയും എൽഡിഎഫിനെയും മാറി മാറി തുണയ്ക്കാറുള്ള പുത്തൻചിറ പഞ്ചായത്തിലും ജനീഷ് 523 വോട്ട് ലീഡ് നേടി.
Source link
