ഉമ്മൻ ചാണ്ടിക്കാലത്തിന്റെ ഓർമയിൽ ആൾക്കൂട്ടം; ജനത്തിരക്കിൽ അലിഞ്ഞ് സതീശൻ

തിരുവനന്തപുരം ∙ ഒരിക്കൽ ഉമ്മൻ ചാണ്ടിയുടെ വീടും ഇങ്ങനെയായിരുന്നു. വരാന്തയിൽ കാണാം, വലിയ ആൾക്കൂട്ടം. കന്റോൺമെന്റ് ഹൗസിൽ ഇന്നലെ രാവിലെ നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ പുറത്തേക്കിറങ്ങിയപ്പോഴും അതേ കാഴ്ച. അതിൽ വിവിധ ജില്ലകളിൽ നിന്നെത്തിയ കോൺഗ്രസുകാർ, ഉന്നത ഉദ്യോഗസ്ഥർ, സാധാരണക്കാർ. ‘മനോരമ’യ്ക്കായുള്ള 10 മിനിറ്റ് ഫോട്ടോ ഷൂട്ട്. അതു കഴിഞ്ഞപ്പോഴേക്കും മുൻ ചീഫ് സെക്രട്ടറി ജിജി തോംസണെത്തി. അദ്ദേഹവുമായി അൽപനേരം കൂടിക്കാഴ്ച. 9 ആയപ്പോൾ പട്ടം ബിഷപ്സ് ഹൗസിലേക്ക്. മേജർ ആർച്ച് ബിഷപ് കർദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവ പൂച്ചെണ്ടു നൽകി സ്വീകരിച്ചു. കർദിനാളും ഫാ.തോമസ് കയ്യാലയ്ക്കലുമായി ചേർന്ന് അൽപനേരം കുശലം പറഞ്ഞു ചായ സൽക്കാരത്തിനു ശേഷം കെപിസിസി ഓഫിസിലേക്ക്.ഇന്നു മന്ത്രിസഭയിൽ വയ്ക്കേണ്ട അജൻഡയുടെ രേഖകൾ അദ്ദേഹം കൈമാറി. മന്ത്രിസഭ ആദ്യ ദിവസംതന്നെ എടുക്കേണ്ട നിർണായക തീരുമാനങ്ങൾ ഏതൊക്കെയെന്നു നിർദേശം സ്വീകരിച്ചു ചീഫ് സെക്രട്ടറി മടങ്ങി. വീണ്ടും സന്ദർശകരുടെ തിരക്ക്. ഉച്ചയൂണിനായി അകത്തേക്കു കയറിയപ്പോൾ സമയം രണ്ടര. പിന്നാലെ സ്റ്റാഫുമൊത്തിരുന്നു മന്ത്രിമാരുടെ പട്ടിക കംപ്യൂട്ടറിൽ തയാറാക്കി പ്രിന്റെടുത്ത് വായിച്ചു. ചില തെറ്റുകൾ ചൂണ്ടിക്കാട്ടി തിരുത്തി. ദീപ ദാസ്മുൻഷിയെ ഫോണിൽ വിളിച്ചു പട്ടിക വായിച്ച് അംഗീകാരം വാങ്ങി. രാജ്ഭവനിലേക്കു വിളിച്ചപ്പോൾ വൈകിട്ടു നാലിനും അഞ്ചിനും ഇടയ്ക്ക് എത്താനായിരുന്നു നിർദേശം.
Source link
