‘അത് നിഷേധിക്കാൻ ഞാൻ മെനക്കെട്ടില്ല,നിങ്ങൾ പറഞ്ഞതാണ് ശരി’: സതീശനൊപ്പമാണ് നിന്നതെന്ന് വ്യക്തമാക്കി കെ. മുരളീധരൻ

തൃശൂര്‍∙ ജനവികാരവും കോണ്‍ഗ്രസ് നേതാക്കളുടെ പൊതുവികാരവും കണക്കിലെടുത്താണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതെന്ന് കെ.മുരളീധരന്‍. കോണ്‍ഗ്രസിന്റെ എംഎല്‍എമാര്‍, എംപിമാര്‍, മറ്റ് സീനിയര്‍ നേതാക്കന്മാര്‍ തുടങ്ങിയവരുടെയെല്ലാം അഭിപ്രായം കേട്ടശേഷമാണ് ഹൈക്കമാന്‍ഡ് അന്തിമ തീരുമാനത്തിലേക്ക് എത്തിയത്. തിരഞ്ഞെടുപ്പില്‍ ജനങ്ങളൊക്കെ വി.ഡി. സതീശന്‍ മുഖ്യമന്ത്രിയാകണമെന്ന അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ ഫീല്‍ഡിലിറങ്ങിയപ്പോള്‍ ഇത് അനുഭവപ്പെട്ടിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.‘‘രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ വരുമോയെന്നത് ഹൈക്കമാന്‍ഡും രമേശും തീരുമാനിക്കേണ്ട കാര്യമാണ്. രമേശ് ചെന്നിത്തല എല്ലാക്കാലത്തും ഹൈക്കമാന്‍ഡ് തീരുമാനങ്ങളെ അംഗീകരിക്കുകയും അച്ചടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തിയാണ്. അതുകൊണ്ട് ഇക്കാര്യത്തിലും ഹൈക്കമാന്‍ഡ് നിര്‍ദേശങ്ങള്‍ അനുസരിച്ച് ചെന്നിത്തല പ്രവര്‍ത്തിക്കുമെന്നതിൽ ഒരു തര്‍ക്കവുമില്ല. രമേശ് ചെന്നിത്തലയുമായി രാഹുല്‍ഗാന്ധി സംസാരിച്ചു. ഖര്‍ഗെയും സംസാരിച്ചു. അതിനുമേലെ കോണ്‍ഗ്രസില്‍ ആരുമില്ല. രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ വളരെ ആവശ്യമാണ്. മന്ത്രിസ്ഥാനം സംബന്ധിച്ച് എന്നോട് ഒന്നും പറഞ്ഞിട്ടില്ല. ഞാനും ആരുമായും ഇക്കാര്യം സംസാരിച്ചിട്ടില്ല.
Source link
