30-ലധികം പെൺകുട്ടികളുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച ക്യാമറാമാൻ അറസ്റ്റിൽ

കാസർകോട്: പെൺകുട്ടികളുടെയും യുവതികളുടെയും മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ ടെലഗ്രാം ആപ്പിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും പ്രചരിപ്പിച്ചെന്ന പരാതിയിൽ സ്റ്റുഡിയോ ക്യാമറാമാനെ കാസർകോട് സൈബർ പൊലീസ് അറസ്റ്റുചെയ്തു. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇരിയണ്ണി ബേപ്പ് നെട്ടൂർ മൂല ഹൗസിൽ അനൂപിനെ (25) ആണ് ഇൻസ്പെക്ടർ മുഹമ്മദ് ഖാന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച വൈകീട്ട് ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ അറസ്റ്റ് ചെയ്തത്.
ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ, രണ്ട് മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്ക് എന്നിവയും പിടിച്ചെടുത്തു. ഇവ കൂടുതൽ സാങ്കേതിക പരിശോധനയ്ക്കായി അയക്കും. ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ നിന്നുമുള്ളതടക്കം 32-ലധികം ഫോട്ടോകൾ വിവിധ മാർഗങ്ങളിൽ കൈക്കലാക്കി, അവ ഉപയോഗിച്ചാണ് വ്യാജ നഗ്നചിത്രങ്ങൾ സൃഷ്ടിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.
ചില പുരുഷന്മാരുടെ ഫോട്ടോകളും യുവതികളുടെ ചിത്രങ്ങളോടൊപ്പം ചേർത്ത് നഗ്നചിത്രങ്ങൾ ഉണ്ടാക്കിയെന്ന തരത്തിലുള്ള പരാതികളും ലഭിച്ചിട്ടുണ്ടെന്ന് സൈബർ ക്രൈം ഇൻസ്പെക്ടർ പറഞ്ഞു. അഞ്ച് പേരാണ് പൊലീസിന് ഔദ്യോഗികമായി പരാതി നൽകത്. സ്വന്തം ചിത്രങ്ങൾ വ്യാജ നഗ്നരൂപത്തിൽ ടെലഗ്രാമിൽ പ്രചരിക്കുന്നതായി കണ്ടതോടെയാണ് ഇവർ പരാതിയുമായി മുന്നോട്ട് വന്നത്.ഇൻസ്പെക്ടർ മുഹമ്മദ് ഖാനെ കൂടാതെ എസ്.ഐ രവി, എസ്.ഐ ഷിനു, എ.എസ്.ഐമാരായ ദിലീഷ്, രഞ്ജിത്, പ്രശാന്ത്, എസ്.സി.പി.ഒമാരായ സുധീഷ്, സവാദ്, നജ്ന, സി പി ഒ വിപിൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Source link



