27ശതമാനം ഒ.ബി.സി സംവരണക്കേസ് മദ്ധ്യപ്രദേശ് ഹൈക്കോടതിയിൽ

ന്യൂഡൽഹി: മദ്ധ്യപ്രദേശിൽ സർക്കാർ ജോലികളിൽ ഒ.ബി.സി വിഭാഗങ്ങൾക്ക് 27% സംവരണം ഏർപ്പെടുത്തിയതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഒരു കൂട്ടം അപ്പീലുകൾ സുപ്രീം കോടതി മദ്ധ്യപ്രദേശ് ഹൈക്കോടതിയിലേക്ക് മാറ്റി. പ്രത്യേക ബെഞ്ച് രൂപീകരിച്ച് മൂന്നു മാസത്തിനുള്ളിൽ തീർപ്പാക്കാൻ ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് ഹൈക്കോടതിക്ക് നിർദ്ദേശം നൽകി. ഒ.ബി.സി വിഭാഗത്തിനുള്ള സംവരണം 14% ൽ നിന്ന് 27% ആക്കി ഉയർത്തിയ 2019 ലെ നിയമത്തെ ചോദ്യം ചെയ്‌തുള്ള ഹർജികളാണിവ. 27% നടപ്പാക്കിയാൽ സുപ്രീംകോടതി നിശ്ചയിച്ച 50% സംവരണ പരിധി മറികടക്കുമെന്ന് ഹർജിക്കാർ വാദിക്കുന്നു. മദ്ധ്യപ്രദേശിൽ പട്ടികജാതിക്കാർക്ക് 16 ശതമാനവും പട്ടികവർഗക്കാർക്ക് 20 ശതമാനവും സംവരണമുണ്ട്. ഇതിനൊപ്പം 27% ഒ.ബി.സി സംവരണവും 10% സാമ്പത്തിക സംവരണവും ചേരുമ്പോൾ മൊത്തം സംവരണം 73% ആകും.
Source link



