സ്വന്തമായി വീടുനിർമിച്ച് എല്ലാവരും ചേർന്ന് ഒരുമിച്ച് താമസിക്കണമെന്ന സ്വപ്നം ബാക്കിയാക്കി സ്വാതി യാത്രയായി

പുന്നപ്ര ∙ സ്വന്തമായി വീടുനിർമിച്ച് എല്ലാവരും ചേർന്ന് ഒരുമിച്ച് താമസിക്കാനുള്ള ആഗ്രഹം ബാക്കിയാക്കിയാണു പുന്നപ്ര പറവൂർ നയ്പ്പള്ളി വീട്ടിൽ പി.എസ്.സ്വാതിമോളുടെ (22) മടക്കം. അമ്പലപ്പുഴ ഗവ.കോളജിൽ ഡിഗ്രി പഠനത്തിനു ശേഷം ആലപ്പുഴ വലിയ ചുടുകാടിനു സമീപത്തെ ടെക്സ്റ്റയിൽസിൽ ബില്ലിങ് സെക്‌ഷനിലാണ് സ്വാതി ജോലി ചെയ്തിരുന്നത്. കുടുംബത്തിന്റെ പ്രധാന വരുമാന മാർഗവും സ്വാതിയുടെ ജോലി ആയിരുന്നു. സോണിമോന്റെയും മിനിമോളുടെയും മൂത്ത മകളാണ്. പിതാവിൽ നിന്ന് ഗിത്താർ പഠിച്ചശേഷം പറവൂർ പബ്ലിക് ലൈബ്രറിയിൽ സ്വാതി കുട്ടികളെ ഗിത്താർ പഠിപ്പിച്ചിരുന്നു.പഴയ നടക്കാവ് റോഡിൽ അറവുകാട് കണ്ണമ്പള്ളി ജംക്‌ഷനു സമീപം നിയന്ത്രണംവിട്ട ഓട്ടോ ടാക്സി റോഡരികിലെ വൈദ്യുതത്തൂണിലിടിച്ച് ഞായർ പുലർച്ചെ 1.30നു ആയിരുന്നു അപകടം. അപകടത്തിൽ തലയ്ക്കു ഗുരുതരപരുക്കേറ്റ സ്വാതിയെ നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. രക്തസമ്മർദം ഉണ്ടായ ബന്ധു ദീപികയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഓട്ടോ ടാക്സിയിൽ കൊണ്ടുപോകുകയായിരുന്നു. ആശുപത്രിയിലേക്കുപോയ മകളെ യാത്രയാക്കിയ മാതാപിതാക്കളുടെ മുന്നിലേക്ക് പ്രീയപ്പെട്ട മകളുടെ ചേതനയറ്റ ശരീരം വീട്ടിൽ എത്തിച്ചപ്പോൾ അവരുടെ അലമുറയിട്ട കരച്ചിലിനു ഒപ്പം നാടും തേങ്ങി.രക്തം വാർന്നു കിടന്ന സ്വാതിയെ നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. ഗിത്താറിസ്റ്റ് സോണിമോന്റെയും മിനിമോളുടെയും മകളായ സ്വാതി അമ്പലപ്പുഴ ഗവ. കോളജിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ശേഷം ആലപ്പുഴ നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ ബില്ലിങ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു. സഹോദരി അനുജ ( നഴ്സിങ് വിദ്യാർഥിനി). സംസ്കാരം നടത്തി. പുന്നപ്ര പൊലീസ് കേസെടുത്തു.
Source link
