Site icon onlinekeralanews.com

അതിഥിത്തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങുന്നു; എല്ലാ നിർമാണ പ്രവർത്തനങ്ങളും മുടങ്ങി, കൂലിപ്പണിക്കും ആളെ കിട്ടാനില്ലാത്ത സ്ഥിതി


പത്തനംതിട്ട ∙ തീവ്ര വോട്ടർപട്ടിക പരിഷ്കരണം, നിയമസഭാ തിരഞ്ഞെടുപ്പ് തുടങ്ങിയവ കാരണം അതിഥിത്തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങുന്നു. ബംഗാൾ, അസം, തമിഴ്നാട് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനാണു തൊഴിലാളികൾ നാട്ടിലേക്കു പോകുന്നത്. എസ്ഐആർ ഏറ്റവും ബാധിച്ചത് ബംഗാളിൽ നിന്നുള്ള തൊഴിലാളികളെയാണ്. നാട്ടിലില്ലാത്തവരുടെ പേരുകൾ വോട്ടർപട്ടികയിൽനിന്നു നീക്കംചെയ്യാൻ രാഷ്ട്രീയ പാർട്ടികൾ പരാതി നൽകിയിട്ടുണ്ട്. ഇതിനാൽ മിക്ക തൊഴിലാളികൾക്കും എസ്ഐആർ‌ നോട്ടിസ് ലഭിച്ചിട്ടുണ്ട്. വോട്ടർപട്ടികയിൽനിന്നു പേരു നഷ്ടപ്പെട്ടാൽ പൗരത്വം ഇല്ലാതാകുമെന്ന ഭയവും ഇപ്പോഴത്തെ തിരിച്ചുപോക്കിനു പ്രധാന കാരണമാകുന്നു. ബംഗാളിൽ ഒന്നാംഘട്ട വോട്ടെടുപ്പ് 23നും രണ്ടാംഘട്ടം 29നുമാണ്.മല്ലപ്പള്ളി, റാന്നി, ചുങ്കപ്പാറ, എഴുമറ്റൂർ, കോട്ടാങ്ങൽ മേഖലയിലുള്ളവർ തിരുവല്ല റെയിൽവേ സ്റ്റേഷനും മറ്റുള്ള തൊഴിലാളികൾ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനെയുമാണ് തിരിച്ചുപോകാനായി ആശ്രയിക്കുന്നത്. കോട്ടയം വഴിയുള്ള ട്രെയിൻ കിട്ടാത്തവർ കായംകുളം പോയി ആലപ്പുഴ വഴിയുള്ള ട്രെയിനിനും മടങ്ങുന്നുണ്ട്. ബംഗാളിലേക്കുള്ളവർ ഏറെയും യാത്ര ചെയ്യുന്നത് കന്യാകുമാരി–ദിബ്രുഗഡ് വിവേക് എക്സ്പ്രസിലാണ്. ഇതിൽ ടിക്കറ്റ് കിട്ടാനില്ല. വ്യാഴാഴ്ച തോറുമുള്ള തിരുവനന്തപുരം നോർത്ത്–സാന്ദ്രഗച്ചി സ്പെഷൽ ട്രെയിനിന്റെ ടിക്കറ്റുകൾ നേരത്തേ തന്നെ വിറ്റുതീർന്നിരുന്നു. ബുധനാഴ്ച നാഗർകോവിൽ നിന്നുള്ള ഷാലിമാർ എക്സ്പ്രസ് ട്രെയിനിലും ടിക്കറ്റ് കിട്ടാനില്ല.


Source link
Exit mobile version