Site icon onlinekeralanews.com

‘ഓറഞ്ച് ക്യാപ് ധരിച്ച് വൈഭവ് വെള്ളം ചുമക്കുന്നു, ജ‍ഡേജയെക്കൊണ്ട് പന്തെറിയിച്ചില്ല’: പരാഗിന്റെ ‘തന്ത്രങ്ങളിൽ’ അന്തംവിട്ട് ആരാധകർ; ഒടുവിൽ കുറ്റസമ്മതം!


ഹൈദരാബാദ് ∙ ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ വമ്പൻ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗിനെതിരെ രൂക്ഷവിമർശനം. 57 റൺസിനാണ് രാജസ്ഥാനെ ഹൈദരാബാദ് വീഴ്ത്തിയത്. സീസണിൽ രാജസ്ഥാന്റെ ആദ്യ തോൽവിയാണിത്. ഹൈദരാബാദിന്റെ രണ്ടാം ജയവും. രാജസ്ഥാൻ ക്യാപ്റ്റൻ റിയാൻ പരാഗിന്റെ മിക്ക തീരുമാനങ്ങളും വിമർശനങ്ങൾക്കു വിധേയമായി. രവീന്ദ്ര ജ‍ഡേജയെ ബോൾ ചെയ്യിക്കാതിരുന്നതിനാണ് ഏറ്റവും കൂടുതൽ വിമർശനം. വൈഭവ് സൂര്യവംശിയെ ഫിൽഡിങ്ങിനിറക്കാതെ, ഇംപാക്ട് പ്ലെയറാക്കിയ തീരുമാനത്തിനെതിരെയും ചിലർ രംഗത്തെത്തി. ഫീൽഡിങ്ങിൽ ഇറങ്ങാത്തതിൽ വൈഭവ് നിരാശനായിരുന്നെന്നും അതു ബാറ്റിങ്ങിനെ ബാധിച്ചെന്നും രാജസ്ഥാൻ അസിസ്റ്റന്റ് കോച്ച് ട്രെവർ പെന്നി തുറന്നുപറയുകയും ചെയ്തു.ബോൾ ചെയ്തില്ലെങ്കിലും ബാറ്റിങ്ങിൽ രവീന്ദ്ര ജഡേജയും (32 പന്തിൽ 45) ഡോണവൻ ഫെരൈരയും ( 44 പന്തിൽ 69) ചേർന്നാണ് രാജസ്ഥാനെ വലിയ നാണക്കേടിൽനിന്നു രക്ഷിച്ചത്. ഐപിഎലിലെ ഏറ്റവും ചെറിയ ടീം ടോട്ടൽ എന്ന ബെംഗളൂരുവിന്റെ റെക്കോർഡ് (49) രാജസ്ഥാൻ തിരുത്തിയെഴുതുമെന്നു തോന്നിച്ച ഘട്ടത്തിലാണ് ഡോണവനും ജഡേജയും ക്രീസി‍ൽ ഒന്നിക്കുന്നത്. 6–ാം വിക്കറ്റിൽ 72 പന്തിൽ 118 റൺസ് ചേർത്ത സഖ്യം രാജസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. എന്നാൽ ഡോണവനെ വീഴ്ത്തിയ സാകിബ് രാജസ്ഥാനെ വീണ്ടും പ്രതിരോധത്തിലാക്കി. പിന്നാലെ ജഡേജയും മടങ്ങിയതോടെ രാജസ്ഥാൻ തോൽവി സമ്മതിച്ചു.‘‘ഫീൽഡിങ് അവസരം നഷ്ടമായതിൽ വൈഭവ് അത്ര സന്തോഷവാനായിരുന്നില്ല, കാരണം അവന് ഫീൽഡിങ് വളരെ ഇഷ്ടമാണ്. അവൻ ഒരു മോശം ഫീൽഡർ ആയതുകൊണ്ടല്ല തീരുമാനം. ഡോണവൻ ഫെരൈര ഫിറ്റ്നസ് ടെസ്റ്റ് പാസായിട്ടുണ്ട്. എസ്എ20 മത്സരങ്ങൾക്കിടെ അദ്ദേഹത്തിന്റെ കോളർബോണിന് പരുക്കേറ്റിരുന്നു. അദ്ദേഹം ഒരു മികച്ച ഫീൽഡറാണ്. അദ്ദേഹം വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തിയത് നല്ല കാര്യമാണ്. നിർഭാഗ്യവശാൽ, വൈഭവിന് അവസരം നഷ്ടമായി.’’– ട്രെവർ പെന്നി പറഞ്ഞു.


Source link
Exit mobile version