24 മണിക്കൂറിൽ സ്ഥാനാർത്ഥി പ്രഖ്യാപനം, കെ സുധാകരന്റെ കാര്യത്തിൽ നിലപാട് പറഞ്ഞുകഴിഞ്ഞെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: 24 മണിക്കൂറിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പുതുയുഗ പിറവിക്കായി കേരളം ഇക്കുറി വിധിയെഴുതുമെന്നും ടീം യു.ഡി.എഫ് നൂറിലധികം സീറ്റുമായി അധികാരത്തിലെത്തുമെന്നും സതീശൻ അവകാശപ്പെട്ടു, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. കേരളത്തെ തകർത്തു തരിപ്പണമാക്കിയ സർക്കാരിനെതിരെ ജനം വിധിയെഴുതുമെന്നും അദ്ദേഹം വ്യക്തമാക്കി.യു.ഡി.എഫിലെ സീറ്റ് ചർച്ച പൂർത്തിയാക്കിയെന്നും സതീശൻ അറിയിച്ചു. മുസ്ലിംലീഗുമായുള്ള ചർച്ച വിജയകരമായി പൂർത്തിയാക്കിയെന്നും സതീശൻ പറഞ്ഞു. തിരുവമ്പാടി പട്ടാമ്പി വച്ച് മാറലടക്കം ഒരുമിച്ച് അറിയിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. എം.പിമാർ മത്സരിക്കണമോ വേണ്ടയോ എന്ന കാര്യം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കെ.സുധാകരന്റെ നിലപാടിനെ കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്തു. കെ. സുധാകരന്റെ കാര്യത്തിൽ പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞതാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.
Source link



