Site icon onlinekeralanews.com

കുന്നമംഗലത്തെ അനധികൃത പടക്കനിർമാണ ശാലയിൽ സ്ഫോടനം: 2 മരണം


കോഴിക്കോട് ∙ കുന്നമംഗലം കുരിക്കത്തൂരിൽ വാടകവീട്ടിൽ പ്രവർത്തിച്ചുവന്ന അനധികൃത പടക്കനിർമാണ ശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ടു മരണം. കോഴിക്കോട് രാമനാട്ടുകര പാറമ്മൽ മഠത്തിൽപറമ്പിൽ രവിയുടെ മകൻ രാഹുൽ (26), മുണ്ടിക്കൽതാഴം പുതിയോട്ട്‌മേത്തൽ രവിയുടെ മകൻ രാഹുൽ (27) എന്നിവരാണ് മരിച്ചത്. മൂന്നു പേർക്കു പരുക്കേറ്റു.കുരിക്കത്തൂരിൽ ജനവാസമേഖലയിൽ വാടകയ്ക്കു നൽകിയ വീട്ടിലാണ് രാത്രി ഏകദേശം 9.45 ന് നാടിനെ നടുക്കി സ്ഫോടനം ഉണ്ടായത്. ഈസ്റ്റർ – വിഷു ആഘോഷങ്ങളുടെ ഭാഗമായാണ് ഇവിടെ പടക്കം നിർമിച്ചുവന്നതെന്നാണ് പ്രാഥമിക നിഗമനം. മരിച്ച രണ്ടു പേരുടെയും മൃതദേഹങ്ങൾ അംഗഭംഗം വന്ന നിലയിലായിരുന്നു. ഇവരുടെ ശരീരഭാഗങ്ങൾ 25 മീറ്ററോളം തെറിച്ചുപോയിരുന്നതായും ആദ്യം രക്ഷാപ്രവർത്തനത്തിന് എത്തിയവർ പറയുന്നു. വീട്ടിലെ അടുക്കള ഭാഗത്താണ് സ്ഫോടനം ഉണ്ടായത്. ഓടിട്ട വീടിന്റെ മേൽക്കൂരയടക്കം സ്ഫോടനത്തിൽ തകർന്നു.സ്ഫോടനം ഉണ്ടായ വിവരം അറിഞ്ഞയുടൻ പൊലീസിനെ വിവരം അറിയിച്ചതായും ഇവിടെയെത്തി നോക്കുമ്പോൾ പരുക്കേറ്റു കിടക്കുന്ന ഒരാളെയാണ് ആദ്യം കണ്ടതെന്നും മുൻ വാർഡ് അംഗം എം.എം.സുധീഷ് പറഞ്ഞു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഗുരുതരമായി പരുക്കേറ്റ മറ്റുള്ളവരെ കാണുന്നത്. ആറു മാസം മുൻപ് കുരിക്കല്ലൂരിനടുത്ത് മുണ്ടക്കൽ എന്ന സ്ഥലത്താണ് ഇവർ താമസിച്ചുവന്നതെന്നും പിന്നീടാണ് അവർ ഇവിടെയെത്തിയതെന്നും അദ്ദേഹം പറഞ്ഞു.


Source link
Exit mobile version