‘അപ്രതീക്ഷിതം, വേദനാജനകം’, 30000 ജോലിക്കാരെ ‘ബലി’ നൽകിയത് കമ്പനി നേട്ടത്തിന്; രണ്ടാം ഘട്ടം ഉടൻ, ചതിച്ചത് എഐ?

പുതിയ സാങ്കേതിക വിദ്യകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും തൊഴിൽ വിപണിയെ മാറ്റിമറിക്കുമ്പോൾ ലോകത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയർ കമ്പനികളിലൊന്നായ ഒറാക്കിളിൽ നിന്ന് പുറത്തുവരുന്നത് ആശങ്കാകുലമായ വാർത്തകളാണ്. ഒരു സാധാരണ പ്രഭാതം ആയിരക്കണക്കിന് ഉദ്യോഗസ്ഥർക്ക് നൽകിയത് തങ്ങളുടെ കരിയറിലെ ഏറ്റവും വലിയ ആഘാതമായിരുന്നു.കണ്ണീരും അനിശ്ചിതത്വവും ‘ഇങ്ങനെ ഒരു അവസാനം പ്രതീക്ഷിച്ചിരുന്നില്ല,’ വെറും ഒരു വർഷം മുൻപ് മാത്രം ജോലിയിൽ പ്രവേശിച്ച രേവതി എന്ന ഉദ്യോഗസ്ഥ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഒരു വർഷത്തെ ഇൻഷുറൻസും ആറ് ലക്ഷത്തോളം രൂപയുടെ സെവറൻസ് പാക്കേജും ലഭിച്ചു എന്നത് ആശ്വാസമാണെങ്കിലും കരിയറിന്റെ തുടക്കത്തിൽ നേരിട്ട ഈ ആഘാതം ചെറുതല്ല. മറ്റൊരു ജീവനക്കാരൻ തന്റെ വേദന പങ്കുവച്ചത് ഇങ്ങനെയാണ്: ‘ഇന്നലെ ഒറാക്കിൾ എന്നെ പറഞ്ഞുവിട്ടു. ഇതൊരു തെറ്റിദ്ധാരണയാകുമെന്ന് ഞാൻ ഇപ്പോഴും കരുതുന്നു. ഒരൊറ്റ മെയിലിലൂടെ എനിക്ക് പരിചിതമായതെല്ലാം അപ്രത്യക്ഷമായി. ഇന്നെന്റെ ലോകം നിശബ്ദമാണ്, അനിശ്ചിതത്വത്തിലാണ്.’ അതെ വർഷങ്ങളോളം ഇന്റേൺ ആയും പിന്നീട് ഫുൾ ടൈം ഉദ്യോഗസ്ഥനായും സേവനമനുഷ്ഠിച്ച ഡെവലപ്പർമാർ മുതൽ, ഒരു ദശാബ്ദത്തിലേറെ സേവനം കമ്പനിക്ക് നൽകിയ മുതിർന്ന ഉദ്യോഗസ്ഥർ വരെ ഇന്ന് തൊഴിലന്വേഷകരുടെ നിരയിലാണ്.ചൂഷണത്തിന്റെയും അനിശ്ചിതത്വത്തിന്റെയും ഭൂതകാലം ഇതൊരു പുതിയ സംഭവമല്ലെന്നാണ് മുൻ ജീവനക്കാർ പറയുന്നത്. 2005ൽ ഒറാക്കിളിൽ ജോലി ചെയ്തിരുന്നവർ പോലും ഇത്തരം വൻ പിരിച്ചുവിടലിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ജോലി ഭാരത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ സെപ്റ്റംബറിൽ പിരിച്ചുവിടപ്പെട്ട മെരുഗു ശ്രീധർ എന്ന മുൻ ജീവനക്കാരന്റെ അനുഭവം ഇതിനോട് ചേർത്തു വായിക്കേണ്ടതാണ്. ഇന്ത്യയിൽ 16 മണിക്കൂർ ഷിഫ്റ്റുകൾ വരെ ജീവനക്കാർ ചെയ്യേണ്ടി വരുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും പുറത്തുവരുന്നുണ്ട്.
Source link
