തിരഞ്ഞെടുപ്പിലെ വിഎസ് ഫാക്ടർ: ‘ജനങ്ങൾക്കിടയിലെ ഒരു വികാരം, അതായിരുന്നു അച്ഛൻ’

അച്ഛൻ ഇല്ലാത്ത ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പാണ്. ആ ശബ്ദത്തിന്റെയും സാന്നിധ്യത്തിന്റെയും അഭാവം തിരഞ്ഞെടുപ്പു കാലത്ത് പ്രകടമാകും. രാഷ്ട്രീയത്തിനപ്പുറം ജനങ്ങൾക്കിടയിലെ ഒരു വികാരമായിരുന്നു വിഎസ് എന്നു ഞങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പുകാലത്ത് നീതിക്കും പരിസ്ഥിതിക്കും വേണ്ടി പോരാടിയിരുന്ന ‘വിഎസ് ഫാക്ടർ’ എപ്പോഴും സജീവമായിരുന്നല്ലോ. ഞാൻ സർക്കാർ ജോലിയിൽ പ്രവേശിക്കുന്നതിനു മുൻപുള്ള കാലഘട്ടത്തിലെ തിരഞ്ഞെടുപ്പുകളിലാണ് പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നത്. 1996 ൽ മാരാരിക്കുളത്ത് അപ്രതീക്ഷിത പരാജയമുണ്ടായപ്പോഴും വ്യക്തിപരമായി അച്ഛന് വിഷമമുണ്ടായിരുന്നില്ല. ഏൽപിച്ച ഉത്തരവാദിത്തങ്ങൾ കൃത്യമായി ചെയ്യുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. വിജയമായാലും തിരിച്ചടിയായാലും അത് പ്രവർത്തനത്തിന്റെ ഭാഗമായി മാത്രമേ അദ്ദേഹം കണ്ടിട്ടുള്ളൂ. കിട്ടിയില്ലല്ലോ എന്ന സങ്കടം ഇന്നുവരെ അദ്ദേഹത്തിൽ കണ്ടിട്ടില്ല. എപ്പോഴും പോസിറ്റീവ് ആയി കാര്യങ്ങളെ കാണുകയും വീഴ്ചകൾ തിരുത്തി മുന്നോട്ടു പോകുകയുമാണ് അദ്ദേഹം ചെയ്തത്.
Source link
