യുദ്ധത്തിന് തയാറായി 70 ലക്ഷം ഇറാൻകാർ; ട്രംപിന്റെ പ്രസംഗത്തിനിടയിൽ ഇറാൻ മിസൈലുകൾ

ടെഹ്റാൻ ∙ കരയുദ്ധത്തിന് യുഎസ് സേന ഇറാനിൽ ഇറങ്ങിയാൽ നേരിടാൻ 70 ലക്ഷം ഇറാൻകാർ സജ്ജരാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബഫ് സമൂഹമാധ്യമത്തിൽ കുറിച്ചു. സൈന്യത്തിൽ ചേരാൻ ആഹ്വാനം ചെയ്തു വലിയ പ്രചാരണം സർക്കാർ കഴിഞ്ഞയാഴ്ച ആരംഭിച്ചിരുന്നു. വിരമിച്ച സൈനികരുടെ സേവനവും തേടിയിരുന്നു. അർധസൈനിക വിഭാഗമായ ബാസിജ് ഫോഴ്സിൽ കുട്ടികളെ ചേർക്കുന്നതായും ആരോപണമുയർന്നിട്ടുണ്ട്. ഇറാനിൽ യുഎസ് സേന ഇറങ്ങിയാൽ, ഒരൊറ്റ സൈനികനും ജീവനോടെ മടങ്ങിപ്പോവില്ലെന്ന് ഇറാൻ കരസേനാ മേധാവി മേജർ ജനറൽ അമീർ ഹാത്തമി പറഞ്ഞു. ഇറാന്റെ ഏറ്റവും കരുത്തുള്ള ആയുധങ്ങൾ ഇനിയും പുറത്തെടുത്തിട്ടില്ലെന്നും രാജ്യത്തിനു രഹസ്യ ആയുധശേഖരവും ആയുധ ഫാക്ടറിയും ഉണ്ടെന്നും ഇറാൻ സായുധസേനാ വക്താവ് പറഞ്ഞു. ‘നിങ്ങൾ ബോംബിട്ടു തകർത്ത കേന്ദ്രങ്ങൾ അപ്രധാനങ്ങളാണ്. നിങ്ങൾക്കറിയാത്ത കേന്ദ്രങ്ങളിലാണ് ഞങ്ങളുടെ ആയുധങ്ങൾ നിർമിക്കുന്നത്–സേനാ വക്താവ് ലഫ് കേണൽ ഇബ്രാഹിം ദുൽഫഹാരി പറഞ്ഞു.അതിനിടെ, യുദ്ധം തീർക്കാനായി യുഎസ്–ഇറാൻ ചർച്ചയ്ക്ക് മധ്യസ്ഥത വഹിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് പാക്കിസ്ഥാൻ വീണ്ടും രംഗത്തെത്തി. ഈജിപ്ത്, സൗദി, തുർക്കി എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ കഴിഞ്ഞയാഴ്ച പാക്കിസ്ഥാൻ നടത്തിയ ചർച്ചാനീക്കം വിജയിച്ചിരുന്നില്ല. യുദ്ധം നിർത്താനായി ചൈനയും പാക്കിസ്ഥാനും ചേർന്നു മുന്നോട്ടുവച്ച അഞ്ചിന നിർദേശങ്ങളുടെ പശ്ചാത്തലത്തിലാണു പുതിയ നീക്കം. യുദ്ധവിരുദ്ധ വികാരം ശക്തമായ അമേരിക്കയിൽ ട്രംപിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായാണ് വിവിധ സർവേകൾ സൂചിപ്പിക്കുന്നത്. റോയിട്ടേഴ്സ് സർവേയിൽ പങ്കെടുത്ത 60% യുദ്ധത്തെ എതിർത്തു. 35% പിന്തുണച്ചു. 66% യുഎസ് യുദ്ധം ഉടൻ നിർത്തണമെന്നും ആവശ്യപ്പെട്ടു.
Source link
