test del 1

2028 മുതൽ പെട്രോൾ ഇരുചക്ര വാഹനങ്ങൾക്ക് രജിസ്‌ട്രേഷനില്ല, പുതിയ മാറ്റവുമായി വാഹനനയം

ന്യൂഡൽഹി: വാഹനനയത്തിൽ നിർണായക മാറ്റം വരുത്തി ഡൽഹി സർക്കാർ. പരിസ്ഥിതി മലിനീകരണം കുറയ്ക്കുക എണ്ണ ഉപയോഗം നിജപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പുതിയ വാഹനനയം പുറത്തിറക്കിയത്. ഇത് തലസ്ഥാനത്തെ ഇരുചക്ര വാഹനങ്ങൾ വാങ്ങുന്നവരെ സാരമായി ബാധിക്കും. ഡൽഹി ഇലക്ട്രിക് വെഹിക്കിൾ പോളിസി 2.0 യുടെ കരട് പ്രകാരം, 2028 ഏപ്രിൽ ഒന്ന് മുതൽ പെട്രോളിൽ പ്രവർത്തിക്കുന്ന ഇരുചക്ര വാഹനങ്ങളുടെ പുതിയ രജിസ്‌ട്രേഷനുകൾ അനുവദിക്കില്ല. പകരം 2029 സാമ്പത്തിക വർഷം മുതൽ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്ക് മാത്രമേ രജിസ്‌ട്രേഷൻ അനുവദിക്കുകയുള്ളൂ.

സംസ്ഥാനത്ത് ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ സ്വീകാര്യത വർദ്ധിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഡൽഹി നഗരത്തിൽ വാഹനങ്ങളുടെ ശതമാനം പരിശോധിച്ചാൽ ഏറ്റവും കൂടുതലുള്ളത് ഇരുചക്രവാഹനങ്ങളാണ്. ഇവ പൂർണമായും വൈദ്യുതിവത്കരിക്കുന്നത് നഗരത്തിലെ മലിനീകരണ തോത് കുറയ്ക്കാൻ സഹായിക്കുമെന്ന് കരുതുന്നു. മറ്റ് വിഭാഗത്തിലെ വാഹനങ്ങൾക്കും സമാനമായ മാറ്റങ്ങൾ ഭാവിയിൽ പ്രതീക്ഷിക്കാം. 2027 ജനുവരി 1 മുതൽ ഡൽഹിയിൽ ഇലക്ട്രിക് മുച്ചക്ര വാഹനങ്ങൾ മാത്രമേ പുതുതായി രജിസ്റ്റർ ചെയ്യാൻ അനുവാദമുള്ളൂ.

പുതിയ മാറ്റത്തെ പിന്തുണയ്ക്കുന്നതിനായി സർക്കാർ നിരവധി ആനുകൂല്യങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. 2.25 ലക്ഷം രൂപ വരെ എക്സ്‌ഷോറൂം വിലയുള്ള ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വാങ്ങുന്നവർക്ക് ഒരു കിലോവാട്ടിന് 10,000 രൂപ സബ്സിഡ് ലഭിക്കും. ആദ്യ വർഷം പരമാവധി 30,000 രൂപ ലഭിക്കും. ഇതിനുപുറമെ, 2030 മാർച്ച് 31 വരെ 30 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് കാറുകൾക്ക് റോഡ് നികുതിയിലും രജിസ്‌ട്രേഷൻ ഫീസിലും പൂർണ്ണ ഇളവ് നൽകുന്നതിനും നഗരത്തിലുടനീളം ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഇത് ഇപ്പോഴും ഒരു കരട് നയമാണെന്നും ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്നുമാണ് വിവരം. പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ സ്വീകരിക്കുന്ന ഘട്ടത്തിലാണ് ഇപ്പോൾ. അന്തിമരൂപം നൽകുന്നതിനുമുമ്പ് ചില മാറ്റങ്ങൾ വരുത്തിയേക്കാം.


Source link

Back to top button