13 വർഷമായി ജീവിക്കുന്നത് വെന്റിലേറ്റർ സഹായത്തോടെ; 31കാരന്റെ ദയാവധത്തിന് അനുമതി

ന്യൂഡൽഹി: 13 വർഷമായി ചലനമറ്റ് കിടപ്പിലായ ഡൽഹി സ്വദേശി ഹരീഷ് റാണയ്ക്ക് (31) സ്വാഭാവിക മരണം അനുവദിച്ച് സുപ്രീംകോടതി. വൃദ്ധ മാതാപിതാക്കളുടെ ഹർജിലാണ് കോടതി അനുമതി നൽകിയത്. യന്ത്രസഹായത്തോടെ മാത്രം ജീവൻ തുടരുന്നതിൽ അർത്ഥമില്ലെന്ന ഡോക്ടർമാരുടെ അഭിപ്രായവും പരിഗണിച്ചു. ഹരീഷ് റാണയ്ക്ക് നൽകി വരുന്ന വെന്റിലേറ്റർ സഹായം പിൻവലിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല,കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിധി.ദയാവധം ആവശ്യപ്പെട്ട് ഹരീഷ് റാണയുടെ മാതാപിതാക്കൾ കഴിഞ്ഞ ഒക്ടോബറിലാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. 2013 ആഗസ്റ്റ് 20ന് രക്ഷാബന്ധൻ ദിനത്തിലാണ് പഞ്ചാബ് സർവകലാശാലയിലെ എൻജിനിയറിംഗ് വിദ്യാർത്ഥിയായിരുന്ന ഹരീഷ് റാണ അവിടുത്തെ പേയിംഗ് ഗസ്റ്റ് ഹൗസിന്റെ നാലാം നിലയിൽ നിന്നു താഴേക്കു വീണത്. തലയ്ക്ക് ഗുരുതര ക്ഷതമേറ്റു. ചലനശേഷി പൂർണമായും നഷ്ടപ്പെട്ടു. ബോധം തിരിച്ചുകിട്ടിയില്ല. ജീവൻരക്ഷാ ഉപകരണങ്ങൾ മുഖേനയാണ് ശ്വാസമെടുക്കുന്നത്. ട്യൂബ് വഴി ഭക്ഷണം നൽകുന്നു.മകന് വേണ്ടി സമ്പത്തിന്റെ പരമാവധി ചെലവഴിച്ചു. ഡൽഹി മഹാവീർ എൻക്ലേവിലെ വീടു വിറ്റു. ഗാസിയാബാദിലെ കുഞ്ഞുവീട്ടിലേക്ക് മാറി. ഹരീഷിന്റെ രണ്ട് സഹോദരങ്ങളും സഹായിക്കുന്നു. ഹരീഷ് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും പൂർണമായും നഷ്ടമായിരിക്കുന്നു. ഇനിയും അനുഭവിക്കാതെ സ്വച്ഛവും ശാന്തവുമായ മരണം 32കാരൻ അർഹിക്കുന്നുവെന്ന് അവർ പറയുന്നു. 2024 ജൂലായിൽ ദയാവധത്തിനായി ഡൽഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം തള്ളി. തുടർന്ന് കുടുംബം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
Source link



