’13കാരിയെ ട്രംപ് ലൈംഗികമായി പീഡിപ്പിച്ചു’; വിവരങ്ങൾ പൂഴ്‌ത്തി, അമേരിക്കൻ ഭരണകൂടത്തിനെതിരെ വിമർശനം

വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ഉയർന്ന ലൈംഗികാരോപണവുമായി ബന്ധപ്പെട്ട രേഖകൾ മറച്ചുവച്ചെന്ന് റിപ്പോർട്ടുകൾക്കുപിന്നാലെ ഭരണകൂടത്തിനെതിരെ വ്യാപക വിമർശനം. ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീന്റെ ലൈംഗികാതിക്രമത്തിനും ട്രംപിന്റെ ലൈംഗികാതിക്രമത്തിന് ഇരയായതുമായ സൗത്ത് കരോലിനയിലെ ഒരു യുവതിയുമായി ഫെഡറൽ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) നടത്തിയ അഭിമുഖങ്ങളുടെ വിവരങ്ങൾ അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ടിട്ടില്ലെന്നാണ് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ട്രംപ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡപ്പിച്ചിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ആരോപണങ്ങൾ. ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ സർക്കാർ ഒളിച്ചുകളിയെന്നാണ് ഡെമോക്രാറ്റുകൾ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. അടുത്തിടെയാണ് അമേരിക്കൻ ഭരണകൂടം നടപ്പിലാക്കിയ സുതാര്യതാ നിയമപ്രകാരം ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് പേജുകൾ പുറത്തുവിട്ടത്. 2019ലാണ് യുവതി ട്രംപിനെതിരെ പരാതി നൽകിയത്. ഇതുമായി ബന്ധപ്പെട്ടുള്ള എഫ്ബിഐ രേഖകളിൽ അൻപതിലധികം പേജുകൾ കാണാനില്ലെന്നാണ് കണ്ടെത്തൽ.
എപ്‌സ്റ്റീന്റെ പെൺവാണിഭ സംഘത്തെക്കുറിച്ചുള്ള അന്വേഷണ രേഖകളിലെ ഇൻഡക്സുകളും സീരിയൽ നമ്പറുകളും പരിശോധിച്ചതിൽ നിന്നുമാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. പരാതിക്കാരിയുമായി എഫ്ബിഐ ഏജന്റുമാർ നാല് തവണ അഭിമുഖം നടത്തിയതായും അതിന്റെ കുറിപ്പുകൾ തയ്യാറാക്കിയതായും വ്യക്തമാകുന്നുവെന്ന് നാഷണൽ പബ്ലിക് റേഡിയോ എന്ന മാദ്ധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇത് പ്രധാനമായും എപ്‌സ്റ്റീനെതിരെയുള്ള ആരോപണങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ബാക്കിയുള്ള മൂന്ന് സംഗ്രഹങ്ങളും അനുബന്ധ കുറിപ്പുകളും ഉൾപ്പെടെ അൻപതിലധികം പേജുകൾ നീതിന്യായ വകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭ്യമല്ലെന്ന് രേഖകളുടെ നമ്പരുകൾ പരിശോധിച്ച എൻപിആർ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ന്യൂയോർക്ക് ടൈംസ്, എംഎസ് നൗ എന്നീ മാദ്ധ്യമങ്ങളും ഇക്കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്.
എപ്‌സ്റ്റീൻ ഹിൽട്ടൺ ഹെഡ് ഐലൻഡിൽവച്ച് തന്റെ 13-ാം വയസിൽ തന്നെ ട്രംപിന് പരിചയപ്പെടുത്തിയെന്നും അദ്ദേഹം പലതവണ പീഡിപ്പിച്ചെന്നുമാണ് പരാതിക്കാരി ആരോപിച്ചിരുന്നത്. അതേസമയം, ഫയലുകൾ നീക്കം ചെയ്തിട്ടില്ലെന്നും സ്വകാര്യ വിവരങ്ങൾ ഒഴിവാക്കുന്നതിനായി താൽക്കാലികമായി മാറ്റിയ രേഖകൾ ഉടൻ പുനഃസ്ഥാപിക്കുമെന്നും നീതിന്യായ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Source link


