test del 2

1.4 കോടി പോരാളികൾ, സൈന്യത്തിന്റെ ഭാഗമായി കുട്ടികൾ, മനുഷ്യശൃംഖല…; യുഎസിനോട് പൊരുതാനുറച്ച് ഇറാൻ


ടെഹ്‌റാൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കേ മുൻപൊരിക്കലുമില്ലാത്തവിധം മുന്നൊരുക്കങ്ങളുമായി ഇറാൻ. കരയുദ്ധത്തിലേക്ക് കടക്കുന്നപക്ഷം പോരാടാൻ ലക്ഷക്കണക്കിനാളുകളെയാണ് ഇറാൻ സജ്ജരാക്കിയിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാത്രമല്ല, കുട്ടികളെ മിലിട്ടറി റാങ്കുകൾ നൽകി യുദ്ധത്തിന്റെ ഭാഗമാക്കാനും പ്രതിരോധത്തിന്റെ അവസാനമാർഗമെന്ന നിലയ്ക്ക് മനുഷ്യശൃംഖലകൾ സൃഷ്ടിക്കാനും ഇറാൻ പദ്ധതിയിടുന്നുണ്ട്.യുഎസും ഇസ്രയേലും കരയുദ്ധത്തിലേക്ക് കടക്കുന്നപക്ഷം രാജ്യത്തിനുവേണ്ടി പോരാടാൻ 1.4 കോടി ആളുകൾ സന്നദ്ധരായി മുന്നോട്ടുവന്നിട്ടുണ്ടെന്നാണ് വിവരം. യുദ്ധത്തിൽ പങ്കെടുക്കാൻ സന്നദ്ധരായി വന്നിട്ടുള്ളവരുടെ എണ്ണത്തിൽ ഇരട്ടി വർധനയുണ്ടായതായി കാണാം. അഞ്ചുദിവസം മുൻപ് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘേർ ഖ്വലിബാഫ് പറഞ്ഞത് പോരാട്ടത്തിന് സജ്ജരായി 70 ലക്ഷം പേരുണ്ടെന്നായിരുന്നു. ഇതാണിപ്പോൾ 1.4 കോടിയിലെത്തിയിരിക്കുന്നത്. ഏകദേശം ഒൻപതുകോടിയാണ് ഇറാന്റെ ജനസംഖ്യ. യുദ്ധത്തിൽ പങ്കാളികളാകാൻ അധികൃതർ ജനങ്ങളോട് പ്രചാരണങ്ങളിലൂടെ അഭ്യർഥിച്ചിരുന്നു.12 വയസ്സുള്ള കുട്ടികളെ പോലും ബസീജ് സൈന്യത്തിന്റെ ഭാഗമാക്കുന്നുണ്ട്. ചില കുട്ടികൾ തോക്കുകളേന്തുക പോലും ചെയ്യുന്നുണ്ടെന്നും അത് യുദ്ധകുറ്റകൃത്യമാണെന്നും ആംനസ്റ്റി ഇന്റർനാഷണൽ പ്രതികരിച്ചു. ‘ഇറാന് വേണ്ടി’ എന്ന പദ്ധതിയുടെ ഭാഗമായി പട്രോളിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കാണ് കുട്ടികളെ പങ്കാളികളാക്കുക. കുട്ടികളെ സൈനികപ്രവർത്തനങ്ങളുടെ ഭാഗമാക്കരുതെന്ന് അനുശാസിക്കുന്ന, ഐക്യരാഷ്ട്ര സംഘടനയുടെ ‘കൺവെൻഷൻ ഓൺ ദ റൈറ്റ്‌സ് ഓഫ് ദ ചൈൽഡി’ലെ അംഗമായിരുന്നിട്ടുകൂടിയാണ് ഇറാന്റെ ഈ നീക്കം. ആഗ്രഹമുണ്ടെങ്കിൽ 12-13 വയസ്സുള്ളവർക്ക് ഭാഗമാകാനാകുമെന്നാണ് അധികൃതർ പറയുന്നത്.പൊതുനിർമിതികൾക്കു നേരെയുണ്ടായേക്കാവുന്ന യുഎസ് ആക്രമണങ്ങളെ ചെറുക്കുക എന്ന ലക്ഷ്യത്തോടെ ഏപ്രിൽ ഏഴാം തീയതി ഊർജനിലയങ്ങൾക്ക് ചുറ്റും മനുഷ്യശൃംഖല സൃഷ്ടിക്കാൻ അധികൃതർ യുവാക്കളോടും കലാകാരന്മാരോടും കായികതാരങ്ങളോടും അഭ്യർഥിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ടോടെ ഹോർമുസ് കടലിടുക്ക് തുറക്കാത്തപക്ഷം ഇറാന്റെ ഊർജനിലയങ്ങൾക്കുനേരെ ആക്രമണം നടത്തുമെന്ന ട്രംപിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം.


Source link

Back to top button