LATEST

 ഹേമ കമ്മിറ്റി റിപ്പോർട്ട്,സിനിമാ കോൺക്ലേവ് എന്നിട്ടും ലൈംഗിക പീഡന പരാതി


തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് മുഴുവനായി പുറത്തു വന്നിട്ടില്ല.റിപ്പോർട്ടിനെ തുടർന്ന് പ്രത്യേക അന്വേഷണ സംഘമെടുത്ത കേസുകളും ഒന്നുമല്ലാതെ തീർന്നു. സിനിമാ നയത്തിനും സർക്കാർ രൂപം നൽകി. എന്നിട്ടും സിനിമാ രംഗത്തെ ചിലരൊന്നും ‘നയം’ മാറ്രാൻ തയ്യാറല്ലെന്നതിന് തെളിവാണ് സംവിധായകൻ രഞ്ജിത്തിനെതിരെ ഉയർന്ന ലൈംഗിക പീഡനാരോപണം.ഹേമ കമ്മിറ്റിയെ തുടർന്ന് കേസെടുക്കാനും അന്വേഷിക്കാനും പ്രത്യേകാന്വേഷണ സംഘത്തെ സർക്കാർ നിയോഗിച്ചിരുന്നു. എസ്‌.ഐ.ടിക്ക് മുന്നിൽ മൊഴിനൽകാൻ അതിജീവിതകൾക്ക് സാദ്ധ്യമായ സഹായവും നൽകി. ഹേമ കമ്മിറ്റിക്കു മുന്നിൽ മൊഴി നൽകിയവർ എന്നിട്ടും അന്വേഷണവുമായി സഹകരിച്ചില്ല. ഒടുവിൽ രജിസ്റ്റർ ചെയ്ത 34കേസുകളിലെയും നടപടികൾ അവസാനിപ്പിച്ചുവെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. സിനിമയിലെ ലൈംഗിക ചൂഷണം സംബന്ധിച്ച പരാതി സ്വീകരിക്കുന്നതിനായി എസ്‌.ഐ.ടിയുടെ നോഡൽ ഏജൻസി പ്രവർത്തനം തുടരണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. 2019ഡിസംബറിൽ ഹേമ കമ്മിഷൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയെങ്കിലും സർക്കാർ പുറത്തുവിട്ടില്ല. വിവരാവകാശ കമ്മിഷന്റ നിർദ്ദേശം അനുസരിച്ചാണ് 2024ആഗസ്റ്റ് 19ന് റിപ്പോർട്ട് പുറത്തിവിടുന്നത്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ റിപ്പോർട്ടിൽ നിന്നും ഒഴിവാക്കിയിരുന്നു. എല്ലാം പ്രശ്നത്തിനും പരിഹാരമായി കോൺക്ലേവ് നടത്തി സിനിമാനയം രൂപീകരിക്കുമെന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്. അത് സംഭവിക്കാൻ വീണ്ടും ഒരു വർഷത്തോളമെടുത്തു. 2025ആഗസ്റ്റ് 2,3 തീയതികളിലായി കോൺക്ലേവ് നടന്നു. സിനിമാ മേഖലയിലെ സ്ത്രീസുരക്ഷ ഉറപ്പാക്കണമെന്നും കാസ്റ്റിംഗ് കൗച്ചിനെതിരെ കർശനമായ നടപടി ഉണ്ടാകണമെന്നുമായിരുന്നു സർക്കാർ സംഘടിപ്പിക്കുന്ന ‘കേരള ഫിലിം പോളിസി കോൺക്ലേവിലെ’ സിനിമാ നയരൂപീകരണ കരട് റിപ്പോർട്ട്. പുതുമുഖങ്ങളെ ചൂഷണം ചെയ്യുന്ന പ്രവണത മേഖലയിൽ കണ്ടുവരുന്നുണ്ടെന്നും ഇതിനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും സിനിമാ നയരൂപീകരണ കരടിൽ പറയുന്നു.കഴിഞ്ഞ മാസം 14നായിരുന്നു ചലച്ചിത്രനയത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയത്.


Source link

Back to top button