ബ്ലാസ്റ്റേഴ്സ്- ജി.സി.ഡി.എ ചർച്ച ഇന്ന്

കൊച്ചി: വാടകത്തർക്കത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനും കലൂർ സ്റ്റേഡിയം ഉടമകളായ ജി.സി.ഡി.എ(ഗ്രേറ്റർ കൊച്ചിൻ ഡവലപ്പ്മെന്റ് അതോറിറ്റി)യുമായുള്ള അനുരഞ്ജന ചർച്ച ഇന്ന് നടക്കും. ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ളയും ബ്ലാസ്റ്റേഴ്‌സ് സി.ഒ.ഒ. തുഷൻ വസിഷ്ടും ചർച്ചയിൽ പങ്കെടുക്കും. ബ്ലാസ്റ്റേഴ്‌സ് ക്വാഷൻ ഡെപ്പോസിറ്റായി നൽകിയ ഒരു കോടി രൂപയിൽ നിന്ന് സ്റ്റേഡിയത്തിനുണ്ടായ നഷ്ടം കണക്കാക്കി 28 ലക്ഷം രൂപ കുറച്ചിരുന്നു. ഈ 28 ലക്ഷം രൂപയും പുതുക്കിയ വാടകനിരക്കായ 4.25 ലക്ഷം വീതം ശേഷിക്കുന്ന എട്ട് മത്സരങ്ങളുടെ ആകെ തുകയായ 36.16 ലക്ഷം രൂപയും ഒന്നിച്ചടയ്ക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ജി.സി.ഡി.എ.
സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ലീഗും ക്ലബ്ബും കടന്നുപോകുന്നതെന്നും ഘട്ടംഘട്ടമായി വാടക നൽകാമെന്നുള്ള ഇളവ് അനുവദിക്കണമെന്നുമാണ് ബ്ലാസ്റ്റേഴ്‌സ് മുന്നോട്ടുവെച്ചിട്ടുള്ള ആവശ്യം. മെഗാനൃത്ത സന്ധ്യയിൽ ഗ്രൗണ്ടിന് ഉണ്ടായ കേടുപാടടക്കം കലൂർ സ്റ്റേഡിയത്തിലെ നാശനഷ്ടം കബ്ബിന്റെ തലയിൽ വച്ചുവെന്ന ആക്ഷേപവും ബ്ലാസ്റ്റേഴ്സിനുണ്ട്.ഇക്കാര്യത്തിലടക്കം ജി.സി.ഡി.എ. എന്ത് തീരുമാനം കൈക്കൊള്ളുമെന്നതാണ് ഇന്നത്തെ ചർച്ച ഉറ്റുനോക്കുന്നത്. വിട്ടുവീഴ്ചയ്ക്ക് ജി.സി.ഡി.എ. തയ്യാറായില്ലെങ്കിൽ ശനിയാഴ്ച ഇന്റർകാശിയുമായുള്ള മത്സരം അനിശ്ചിതത്വത്തിലാകും. മുംബയ് സിറ്റിയുമായുള്ള മത്സരത്തിന് മുമ്പും സമാനമായ സാഹചര്യത്തിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് കടന്നുപോയത്.
വ്യവസായ മന്ത്രി പി. രാജീവ്, പി.വി. ശ്രീനിജിൻ എം.എൽ.എ. തുടങ്ങിയവർ മുന്നിട്ടിറങ്ങിയതോടെയാണ് ആദ്യ ഹോം മാച്ചിന് വഴിതുറന്നത്. ഈ മാസം 20-നാണ് കലൂർ സ്റ്റേഡിയത്തിന്റെ വാടക 4.25 ലക്ഷം രൂപയാക്കിയത്. മത്സരത്തിന് ആഴ്ചകൾക്ക് മുമ്പ് നടത്തിയ ചർച്ചയിൽ ഐ.എസ്.എല്ലിന്റെ പ്രതിസന്ധിയെല്ലാം തിരിച്ചറിഞ്ഞ ചെയർമാൻ പ്രതിദിന വാടക രണ്ട് ലക്ഷമാക്കിയിരുന്നു. എന്നാൽ ജി.സി.ഡി.എ. എക്സിക്യുട്ടീവ് ചെയർമാന്റെ തീരുമാനം വെട്ടുകയായിരുന്നു. പിന്നീടാണ് വാടകത്തർക്കം ഉടലെടുത്തത്.
ബ്ലാസ്റ്റേഴ്‌സ് ഉടമയെയും സംഘത്തെയും ഇറക്കിവിട്ടു
മത്സരക്രമീകരണങ്ങൾ വിലയിരുത്താൻ കലൂർ സ്റ്റേഡിയത്തിൽ എത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബ് ഉടമ നിഖിൽ ബി. നിമ്മഗദ്ദയെയും സംഘത്തെയും ജി.സി.ഡി.എ. ഇറക്കിവിട്ടു. ശനിയാഴ്ച സ്റ്റേഡിയത്തിൽ എത്തിയപ്പോഴായിരുന്നു അപമാനിച്ച് ഇറക്കിവിട്ടത്. സ്റ്റേഡിയത്തിൽ നടത്താനിരുന്ന വാർത്താസമ്മേളനവും മീഡിയ റൂം പൂട്ടിയിട്ട് അന്ന് തടസപ്പെടുത്തിയിരുന്നു. ക്ലബ്ബ് ഉടമയെ പുറത്താക്കുന്ന ദൃശ്യം ഇന്നലെയാണ് പുറത്തുവന്നത്.
Source link



