LATEST

ആഗോള അയ്യപ്പസംഗമംവരവു ചെലവിൽ മൂന്നാഴ്ചകൂടി സമയംതേടി ദേവസ്വം ബോർഡ്

കൊച്ചി: ആഗോള അയ്യപ്പസംഗമം നടത്തിയതിലെ വരവുചെലവു കണക്കുകളിലെ പൊരുത്തക്കേടുകളിൽ വിശദീകരണം സമർപ്പിക്കാൻ മൂന്നാഴ്ചകൂടി സമയംതേടി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ അപേക്ഷ നൽകി. തിങ്കളാഴ്ച ദേവസ്വം ബെഞ്ചിന്റെ പരിഗണനയ്ക്ക് വരും.

അയ്യപ്പസംഗമത്തിന്റെ നടത്തിപ്പ് ഏൽപ്പിച്ചിരുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ ഇതുവരെ വിശദമായ വരവുചെലവ് കണക്കുകൾ ലഭ്യമാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൂടുതൽ സമയം തേടിയത്. സ്വതന്ത്ര ഓഡിറ്റിംഗിൽ കണ്ടെത്തിയ പൊരുത്തക്കേടുകളിൽ ഫെബ്രുവരി 27നകം വിശദീകരണം നൽകാനായിരുന്നു കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നത്.


2025 സെപ്തംബർ 20നാണ് അയ്യപ്പസംഗമം നടന്നത്. ഇതിനായി പൊതുഫണ്ട് വിനിയോഗിക്കില്ലെന്നായിരുന്നു ബോർഡ് വ്യക്തമാക്കിയത്. ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. വിജയൻ ആൻഡ് അസോസിയേറ്റ് എന്ന ചാർട്ടേഡ് അക്കൗണ്ട് സ്ഥാപനമാണ് ഓഡിറ്റിംഗ് നടത്തിയത്. അയ്യപ്പസംഗമത്തിന്റെ നടത്തിപ്പ് ഊരാളുങ്കലിന്റെ സഹസ്ഥാപനത്തിന് ടെൻഡറില്ലാതെയാണ് കരാർ നൽകിയതെന്നടക്കമുള്ള വിവരങ്ങൾ റിപ്പോർട്ടിൽ ഉണ്ടായിരുന്നു.


അഞ്ചു കോടി ചെലവ് പ്രതീക്ഷിച്ച് നടത്തിയ സംഗമത്തിന് ഏഴുകോടിയിലധികം ചെലവായി എന്നതടക്കമുള്ള വിവരം ഓഡിറ്റിംഗിൽ ഉണ്ടായിരുന്നു. നടക്കാത്ത സംഗീതപരിപാടിക്ക് ബിൽ അനുവദിച്ചതായ വിവരങ്ങളും പുറത്തുവന്നു. വിവാദമായതോടെ വരവുചെലവുകൾ കൃത്യമായി പരിശോധിക്കാതെയാണ് ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കിയെന്ന് ദേവസ്വംബോർഡ് പിന്നീട് വിശദീകരിച്ചിരുന്നു.


Source link

Related Articles

Back to top button