ഹോട്ടൽ, വ്യവസായ മേഖല: എൽ.പി.ജി വിഹിതം 62%

തിരുവനന്തപുരം: വാണിജ്യ സിലിണ്ടർ ക്ഷാമംമൂലം പ്രതിസന്ധിയിലായ ഹോട്ടലുകൾ, വ്യവസായ മേഖലകൾ എന്നിവയ്ക്ക് ആശ്വാസമായി എൽ.പി.ജി സിലിണ്ടർ വിഹിതം ഉയർത്തി. ഹോട്ടലുകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ, റെസ്റ്റോറന്റുകൾ, ഭക്ഷ്യസംസ്കരണ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കുള്ള വിഹിതം 40ൽ നിന്ന് 62 ശതമാനമായി വർദ്ധിപ്പിച്ചു. സ്റ്റീൽ വ്യവസായം, ഓട്ടോമൊബൈൽ, കെമിക്കൽ-പ്ലാസ്റ്റിക് വ്യവസായം തുടങ്ങിയവയ്ക്കുള്ള വിഹിതവും 62 ശതമാനമാക്കി.
മരുന്നു കമ്പനികൾ, മത്സ്യമേഖല, റെയിൽവേ, എയർലൈൻ കാറ്ററിംഗ് എന്നിവയ്ക്ക് ആവശ്യമായതിന്റെ 70 ശതമാനം സിലിണ്ടറുകൾ ലഭ്യമാക്കിയിരുന്നത് 100 ശതമാനമാക്കി. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ശ്മശാനങ്ങൾ, ഐ.ടി/ഇൻഡസ്ട്രിയൽ പാർക്ക് ക്യാന്റീനുകൾ, സ്കൂൾ-കോളേജ് ഹോസ്റ്റലുകൾ, കമ്മ്യൂണിറ്റി കിച്ചണുകൾ, സുഭിക്ഷ ഹോട്ടലുകൾ, അനാഥമന്ദിരങ്ങൾ, വൃദ്ധമന്ദിരങ്ങൾ എന്നിവയ്ക്കും 100 ശതമാനം വിഹിതവും ലഭിക്കും.
പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പി.എൻ.ജി) വ്യാപനവും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാനങ്ങൾക്ക് വാണിജ്യ പാചകവാതക വിഹിതം കേന്ദ്രസർക്കാർ 70 ശതമാനമാക്കിയിട്ടുണ്ട്. എന്നാൽ കേരളം ഈ പട്ടികയിൽ ഉൾപ്പെടുന്നില്ല. സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ (സി.ജി.ഡി) ലഭ്യമായ പ്രദേശങ്ങളിൽ വാണിജ്യ-വ്യവസായ എൽ.പി.ജി ഉപഭോക്താക്കൾ പൈപ്പ് ലൈൻ നാച്ചുറൽ ഗ്യാസ് കണക്ഷൻ ലഭിക്കുന്നതിന് അപേക്ഷിക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.
Source link


