സർവീസ് വയർ പൊട്ടിവീണ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബിക്ക് ഉത്തരവാദിത്വം, 10 ലക്ഷം നഷ്‌ടപരിഹാരം നൽകണം: ഉത്തരവ്

ആറ്റിങ്ങൽ: 2025 ജൂലൈ 26 ന് സർവീസ് വയർ പൊട്ടി വീണതിനെ തുടർന്ന് ഷോക്കേറ്റ് മരിച്ച ആറ്റിങ്ങൽ സ്വദേശിനി ലീലാമണിയുടെ അനന്തരാവകാശികൾക്ക് അടിയന്തരമായി നഷ്ടപരിഹാരതുക വിതരണം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ലീലാമണിയുടെ മാനസികവെല്ലുവിളി നേരിടുന്ന അനന്തരാവകാശിക്ക് രക്ഷകർത്താവിനെ നിയമിക്കുന്ന നടപടികൾ നാഷണൽ ട്രസ്റ്റ് ആക്‌ട് 1999 പ്രകാരം ജില്ലാ കളക്ടർ ചെയർമാനായ കമ്മിറ്റി സ്വീകരിക്കണമെന്നും കമ്മീഷൻ ഉത്തരവിട്ടു.പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയായെടുത്ത കേസിലാണ് ഉത്തരവ്.
മേലാറ്റിങ്ങൽ കൂവരക് വിള വീട്ടിൽ ലീലാമണിയുടെ മരണത്തിൽ കെ.എസ്.ഇ.ബി.ക്ക് ഉത്തരവാദിത്തമുണ്ടെന്ന് കെ.എസ്.ഇ.ബി. ചീഫ് സേഫ്‌റ്റി കമ്മീഷണർ കമ്മീഷനെ രേഖാമൂലം അറിയിച്ചു. പൊട്ടിക്കിടന്ന സർവീസ് വയറിൽ നിന്നാണ് ലീലാമണിക്ക് മാരകമായ വൈദ്യുത ആഘാതം ഏറ്റത്. ലീലാമണിയുടെ വീട്ടിലേക്ക് വലിച്ചിരുന്ന സർവ്വീസ് വയർ പൊട്ടിയശേഷം കൂട്ടിച്ചേർത്ത് ഇൻസുലേഷൻ ടേപ്പ് ചുറ്റി വച്ചിരിക്കുകയായിരുന്നു. വീട്ടുമുറ്റത്ത് നിന്നിരുന്ന വാഴ ഒടിഞ്ഞ് സർവ്വീസ് വയറിലേക്ക് വീഴുകയും കൂട്ടിച്ചേർത്ത ഭാഗത്ത് നിന്നും വയർ പൊട്ടുകയുമായിരുന്നു. പൊട്ടിയ വയറിന്റെ ഇൻസുലേഷൻ പോയ ഭാഗം കൈയിലെടുത്ത ലീലാമണിക്ക് ഷോക്കേൽക്കുകയായിരുന്നു.
സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി നിയമപ്രകാരം സർവീസ് വയർ സുരക്ഷിതമായി വയ്ക്കാത്തത് കാരണമുള്ള അപകടമായതിനാൽ കെ.എസ്.ഇ.ബിക്ക് അപകടത്തിൽ ഉത്തരവാദിത്തമുണ്ടെന്ന് റിപ്പോർട്ടിൽ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആറാഴ്ചക്കുള്ളിൽ കെ.എസ്.ഇ.ബി. എം. ഡി. അറിയിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.
ലീലാമണിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരമായ 10 ലക്ഷം രൂപ നൽകാൻ കഴിഞ്ഞിട്ടില്ലെന്ന് ചീഫ് സേഫ്‌റ്റി കമ്മീഷണർ അറിയിച്ചു. ആശ്രിതർ അനന്തരാവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതുകാരണമാണ് നഷ്ടപരിഹാരം നൽകാൻ കഴിയാഞ്ഞത്. രണ്ട് ദത്തെടുത്ത കുട്ടികളാണ് ലീലാമണിക്കുള്ളതെന്നും ഇവരിൽ ഒരാൾ മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്നും അവകാശ സർട്ടിഫിക്കേറ്റിനായി തഹസിൽദാർക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
Source link



