സുഹൃത്തുക്കൾക്കൊപ്പം ടൂർ പോയ യുവാവ് മടങ്ങിയെത്തിയത് അതീവ ഗുരുതരാവസ്ഥയിൽ; പരാതി നൽകി കുടുംബം

തൃശൂർ: സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്ര പോയയാൾ മടങ്ങിയെത്തിയത് പരിക്കേറ്റ് ഗുരുതരാവസ്ഥയിലെന്ന് പരാതി. അരിമ്പൂർ ഉദയനഗർ റോഡിൽ മാളോക്കാരൻ ജെയിംസാണ് (ജെയ്മി – 46) ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്. കാഞ്ഞാണി റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്നു ജെയിംസ്.ബസ് ജീവനക്കാരനായ സുഹൃത്തിന് കേരള ഭാഗ്യക്കുറിയടിച്ചതിന്റെ ആഘോഷമായിട്ടാണ് ഒമ്പതംഗ സംഘം നെല്ലിയാമ്പതിയിലേക്ക് വിനോദയാത്ര പോയത്. ജനുവരി 25ന് രാവിലെ എട്ടുമണിക്കാണ് സംഘം പുറപ്പെട്ടത്. പിന്നീട് രാത്രി എട്ടുമണിയോടെ ജെയിംസ് വീണ് പരിക്കേറ്റ് ആശുപത്രിയിലാണെന്ന് സംഘത്തിലെ ഒരാൾ ജെയിംസിന്റെ ഭാര്യ റിജീഷയെ വിളിച്ചുപറഞ്ഞു.തൃശൂർ മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലായിരുന്നു ജെയിംസ്. ആറുദിവസം അവിടെ കഴിഞ്ഞശേഷം പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. മൂന്ന് ദിവസത്തിനുശേഷം ആശുപത്രിയിൽ നിന്ന് വിട്ടയച്ചു. തുടർന്ന് പെയിൻ ആൻഡ് പാലിയേറ്റീവ് വിഭാഗത്തിലേക്ക് മാറ്റി. ഇപ്പോഴും അബോധാവസ്ഥയിലാണ് ജെയിംസ്. ഇടയ്ക്കിടെ തൊണ്ടയിലും ശ്വാസനാളത്തിലും വരുന്ന കഫം വീട്ടുകാർ യന്ത്രസഹായത്തോടെ വലിച്ചുകളയുന്നുണ്ട്. വിമുക്തഭടൻ പരേതനായ പോളിന്റെയും ലീലയുടെയും മകനാണ് ജെയിംസ്.
Source link

