LIFE STYLE

സിജെ റോയിയുടെ ആത്മഹത്യ: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് കർണാടക സർക്കാർ

ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സിജെ റോയിയുടെ ആത്മഹത്യയിൽ ദുരൂഹത നീക്കാൻ കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഡി.ഐ.ജി വംശി കൃഷ്ണയുടെ നേതൃത്വത്തിലുള്ള വിപുലമായ സംഘമാണ് കേസ് അന്വേഷിക്കുന്നത്. മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന സംശയങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർണായക ഇടപെടൽ.

അന്വേഷണം ഊർജിതമാക്കുന്നതിന്റെ ഭാഗമായി ബംഗളൂരു സൗത്ത് ഡിവിഷൻ ഡി.സി.പി ലോകേഷ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സംഘത്തിലുണ്ട്. നിലവിൽ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്ക് പുറമെ, സിഐടി വിഭാഗത്തിലെ വിദഗ്‌ദ്ധരെയും ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘത്തെ വിപുലീകരിച്ചിരിക്കുന്നത്.

സി.ജെ. റോയിയുടെ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരെ മൊഴി രേഖപ്പെടുത്താനായി അന്വേഷണ സംഘം വിളിച്ചുവരുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓഫീസിലെ ജീവനക്കാരുടെ മൊഴി ഇതിനോടകം രേഖപ്പെടുത്തിക്കഴിഞ്ഞു. മരണത്തിന് തൊട്ടുമുമ്പ് അമ്മയെ വിളിക്കണമെന്ന് പറഞ്ഞ് അദ്ദേഹം മുറിയിൽ കയറി വാതിലടച്ചിരുന്നു. എന്നാൽ അദ്ദേഹം അമ്മയെ വിളിച്ചിരുന്നോ എന്ന കാര്യത്തിൽ പൊലീസ് വ്യക്തത തേടുകയാണ്. അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സമീപകാലത്തെ സാമ്പത്തിക ഇടപാടുകളും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

മരണത്തിന് മുൻപുള്ള ദിവസങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള സമ്മർദ്ദങ്ങൾ അനുഭവിച്ചിരുന്നോ എന്നും ആത്മഹത്യാപരമായ സൂചനകൾ നൽകിയിരുന്നോ എന്നും സംഘം പരിശോധിക്കുന്നുണ്ട്. പഴുതടച്ച അന്വേഷണത്തിലൂടെ മരണത്തിലെ ദുരൂഹതകൾ എത്രയും വേഗം പുറത്തുകൊണ്ടുവരുമെന്ന് കർണാടക ആഭ്യന്തര മന്ത്രി അറിയിച്ചു. പ്രത്യേക സംഘത്തിന്റെ രൂപീകരണം അന്വേഷണത്തിൽ വലിയ പുരോഗതിയുണ്ടാക്കുമെന്നാണ് പൊലീസ് കരുതുന്നത്.


Source link

Related Articles

Back to top button