സാറ സൂപ്പറാണ്

സാറ അർജുൻ… സിനിമയിൽ അവസരങ്ങൾ തേടാൻ ശ്രമിച്ചിട്ടില്ല. പകരം സാറയെ സിനിമ തേടിയെത്തി. അതും ജനിച്ച് വെറും 18 മാസമുള്ളപ്പോൾ. ടെലിവിഷൻ പരസ്യങ്ങളിലൂടെ പിച്ചവച്ച് നടന്ന സാറ ഇന്ന് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ നടിമാരിൽ ഒരാളായി വളരുകയാണ്. നല്ലൊരു വേഷം കാത്തിരിക്കുന്ന ബോളിവുഡിലെ സ്റ്റാർ കിഡ്സിനെ അമ്പരപ്പിച്ച്, നായികയായുള്ള അരങ്ങേറ്റം തന്നെ സാറ ഗ്രാന്റാക്കി.
സിനിമാ കുടുംബത്തിലാണ് ജനിച്ചതെങ്കിലും, ഇന്ന് എത്തിനിൽക്കുന്ന ഉയർച്ചയ്ക്ക് പിന്നിൽ സാറയുടെ വർഷങ്ങൾനീണ്ട അദ്ധ്വാനമാണ്. സാറയുടെ നായിക അരങ്ങേറ്റ ചിത്രമായിരുന്നു ’ധുരന്ദർ”. ആദിത്യ ധർ സംവിധാനം ചെയ്ത് ഇന്ത്യയിൽ 800 കോടിയിലേറെ കളക്ഷൻ നേടിയ സ്പൈ ത്രില്ലറിൽ രൺവീർ സിംഗ്, അക്ഷയ് ഖന്ന, സഞ്ജയ് ദത്ത് തുടങ്ങി മുൻനിര താരങ്ങൾക്കൊപ്പമാണ് സാറ തിളങ്ങിയത്.
മാർച്ച് 19ന് റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ധുരന്ദർ ദ റിവഞ്ചിലും സാറയുണ്ട്. തിയേറ്ററുകളെ ഇളക്കിമറിക്കുന്ന ഒരു വമ്പൻ ഹിറ്റായി ധുരന്ദറിന്റെ രണ്ടാം ഭാഗം മാറുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഒപ്പം കരിയറിലെ സുവർണ നേട്ടത്തിനായി കാത്തിരിപ്പിലാണ് സാറ.നൂറിലേറെ
പരസ്യച്ചിത്രങ്ങൾ
ഹിന്ദിയിലും ദക്ഷിണേന്ത്യൻ ചിത്രങ്ങളിലും നെഗറ്റീവ്, വില്ലൻ റോളുകളിലൂടെ ശ്രദ്ധനേടിയ രാജ് അർജുന്റെ മകളാണ് സാറ. മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ ജനിച്ച രാജ് നാടകത്തിലൂടെയാണ് അഭിനയ ജീവിതം തുടങ്ങിയത്. മുംബയിലെത്തിയ രാജ് 2000ത്തിന്റെ തുടക്കത്തിൽ സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തു തുടങ്ങി. 2005 ജൂൺ 18നാണ് സാറയുടെ ജനനം.
രാജും ഭാര്യ സാന്യയും കുഞ്ഞു സാറയ്ക്കൊപ്പം മുംബയ്യിലെ ഒരു മാൾ സന്ദർശിക്കുന്നതിനിടെയാണ് സാറയെ തേടി പരസ്യ ചിത്രത്തിലേക്ക് ആദ്യ അവസരം എത്തിയത്. സാറയുടെ മുഖം പരസ്യ ഏജന്റിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. സാറയ്ക്ക് അന്ന് ഒന്നര വയസായിരുന്നു . ക്യൂട്ട്നെസും മനോഹരമായ ചിരിയും കൊണ്ട് ക്യാമറാക്കണ്ണുകളെ വിസ്മയിപ്പിച്ച കുഞ്ഞു സാറ നൂറു കണക്കിന് പരസ്യ ചിത്രങ്ങളുടെ ഭാഗമായി.
മക്ഡൊണാൾഡ്സ് അടക്കം വമ്പൻ ബ്രാൻഡുകളും ഇക്കൂട്ടത്തിലുണ്ട്. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ബാലതാരങ്ങളിൽ ഒരാളായി സാറ മാറി. സാറ അഭിനയിച്ച ക്ലിനിക് പ്ലസ് ഷാംപൂവിന്റെ പരസ്യം പലർക്കും ഓർമ്മ കാണാം. സംവിധായകൻ എ.എൽ. വിജയ് ഒരുക്കിയ പരസ്യത്തിലും രണ്ട് വയസുള്ളപ്പോൾസാറ പ്രത്യക്ഷപ്പെട്ടു. വിജയ് ആണ് പിന്നീട് സാറയെ സിനിമയിലേക്ക് എത്തിച്ചത്.
വിക്രം നായകനായ ’ദൈവതിരുമകൾ” (2011) ആയിരുന്നു അത്. മാതാപിതാക്കളുടെ സഹായത്തോടെ തമിഴ് ഡയലോഗുകൾ പഠിച്ച കുഞ്ഞു സാറ, സെറ്റിലുള്ളവർക്ക് കൗതുകമായി. ഏറെ നിരൂപക പ്രശംസയാണ് സാറയെ തേടിയെത്തിയത്. പിന്നീട് ഹിന്ദി ചിത്രങ്ങളിലേക്ക്ക്ഷണം . വിജയ്യുടെ തന്നെ ’സൈവം” എന്ന ചിത്രത്തിലും സാറ ഏറെ ശ്രദ്ധിക്കപ്പെട്ടു. ’ആൻ മരിയ കലിപ്പിലാണ് “സിനിമയിലൂടെ മലയാളികൾക്കും പ്രിയങ്കരിയായി.ആ സിനിമ കണ്ടവർ സാറ ആരെന്ന് അന്വേഷിച്ചു.വഴിത്തിരിവായ
പൊന്നിയിൻ സെൽവൻ
മണിരത്നത്തിന്റെ മാസ്റ്റർപീസ് ’പൊന്നിയിൻ സെൽവനി”ൽ ഐശ്വര്യ റായ്യുടെ ചെറുപ്പകാലത്തെ അവതരിപ്പിച്ചത് സാറയുടെ കരിയറിൽ വഴിത്തിരിവായി. പരസ്യ ചിത്രങ്ങളിലൂടെയും ബാലതാരമെന്ന നിലയിലും തിളങ്ങിയ സാറയുടെ, നായിക പ്രവേശത്തിന് പൊന്നിയിൻ സെൽവൻ വാതിൽ തുറന്നു. ധുരന്ദറിലേക്കെത്താൻ പിന്നെ അധിക നാൾ കാത്തിരിക്കേണ്ടി വന്നില്ല. ധുരന്ദറിൽ രൺവീറിന്റെ നായികയായപ്പോൾ പ്രായ വ്യത്യാസം (രൺവീറിന് 40 വയസ്) സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് തിരികൊളുത്തി.
ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നപിന്നാലെയായിരുന്നു ഇത്. പക്ഷേ, ചിത്രം റിലീസായതോടെ ഇത്തരം ചർച്ചകൾ അപ്രസക്തമായി. സാറയെ തിരഞ്ഞെടുക്കും മുന്നേ 1,300 അഭിനേതാക്കളെ ഓഡിഷൻ നടത്തിയെന്ന് ആദിത്യ ധറും വെളിപ്പെടുത്തി. ധുരന്ദറിലെ വേഷം തനിക്ക് ലഭിച്ച അനുഗ്രഹമാണെന്നും ആ നിമിഷത്തിനായാണ് താൻ സ്വപ്നം കണ്ടിരുന്നതെന്നും സാറയും പറഞ്ഞു. ധുരന്ദറിലൂടെ സാറ ഒരു കോടി രൂപ പ്രതിഫലം നേടിയെന്നും സംസാരമുണ്ട്. കുറഞ്ഞത് 10 കോടിയുടെ ആസ്തിയെങ്കിലും സാറയ്ക്കുണ്ടെന്നാണ് റിപ്പോർട്ട്. മറ്റൊരു കാര്യം വർഷങ്ങൾക്ക് മുമ്പ് മക്ഡൊണാൾഡ്സ് ഇന്ത്യയുടെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട സാറ ഇന്ന് ഇതേ ബ്രാൻഡിന്റെ അംബാസഡറായി എന്നതാണ്.
അടുത്തിടെയാണ് സാറ അഭിനയിച്ച ’യൂഫോറിയ” എന്ന തെലുങ്ക് ചിത്രം റിലീസായത്. ദക്ഷിണേന്ത്യയിൽ സാറയെ കാത്ത് ഒട്ടെറെ അവസരങ്ങൾ കാത്തുനിൽക്കുന്നുണ്ടെന്നാണ് സംസാരം. നിലവിൽ പുതിയ ചിത്രങ്ങളുടെ കരാറിൽ സാറ ഏർപ്പെട്ടിട്ടില്ലെന്നും ധുരന്ദറിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസിലാണ് അവരുടെ പൂർണ ശ്രദ്ധയെന്നുമാണ് വിവരം. ധുരന്ദർ 2 സാറയുടെ കരിയർ ഗ്രാഫ് വീണ്ടും മാറ്റിമറിച്ചേക്കാമെന്ന പ്രതീക്ഷയിലാണ് ബോളിവുഡ്.
Source link



