സബ്സിഡി സാധനങ്ങൾ സ്റ്റോക്ക് ഉറപ്പുവരുത്തിയില്ല: മൂന്ന് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം: സബ്സിഡി സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പുവരുത്താത്തതിന് പറക്കോട്, മാവേലിക്കര, നെയ്യാറ്റിൻകര ഡിപ്പോകളിലെ മാവേലി കസ്റ്റോഡിയൻ തസ്തികയിലെ ജീവനക്കാരെ സപ്ലൈകോ സസ്‌പെൻഡ് ചെയ്തു. ഫെബ്രുവരി മാസത്തെ വിൽപ്പനയ്ക്കായി സബ്സിഡി സാധനങ്ങളുടെ ആവശ്യകത അറിയിക്കാൻ ജനുവരി മാസത്തിൽ കേന്ദ്ര കാര്യാലയത്തിൽ നിന്ന് ഡിപ്പോകളിലേക്ക് ആവശ്യപ്പെട്ടിരുന്നു , പറക്കോട്, മാവേലിക്കര, നെയ്യാറ്റിൻകര ഡിപ്പോകളിലെ മാവേലി കസ്റ്റോഡിയൻ തസ്തികയിലെ ജീവനക്കാർ വിവിധ സബ്സിഡി സാധനങ്ങൾക്ക് ആവശ്യകത ഇല്ല എന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ഫെബ്രുവരിയിൽ മേൽപ്പറഞ്ഞ ഡിപ്പോകളിൽ സാധനങ്ങൾ സ്റ്റോക്ക് ഇല്ലാതെ ആവുകയും പൊതുജനങ്ങൾക്ക് വിതരണം ചെയ്യാൻ കഴിയാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി.പറക്കോട്, നെയ്യാറ്റിൻകര ഡിപ്പോകളിൽ ചെറുപയർ, മല്ലി , മുളക് തുടങ്ങി 5 സബ്സിഡി സാധനങ്ങൾ വീതവും മാവേലിക്കര ഡിപ്പോയിൽ 8 സാധനങ്ങളുമാണ് സ്റ്റോക്ക് ഇല്ലാതെ വന്നത്.
മാവേലിക്കര ഡിപ്പോയിലെ സീനിയർ അസിസ്റ്റന്റ് ആർ പ്രേംനാഥ്, നെയ്യാറ്റിൻകര ഡിപ്പോയിലെ ജൂനിയർ അസിസ്റ്റന്റ് വിഷ്ണു വി. ദേവ്, പറക്കോട് ഡിപ്പോയിലെ സീനിയർ അസിസ്റ്റന്റ് എ. സനിതകുമാരി എന്നിവരെയാണ് നിരുത്തരവാദപരമായി കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് സപ്ലൈകോ അഡീഷണൽ ജനറൽ മാനേജർ (പേഴ്സണൽ ആൻഡ് അഡ്മിനിസ്‌ട്രേഷൻ) പുറത്തിറക്കിയ ഉത്തരവ് പ്രകാരം സസ്‌പെൻഡ് ചെയ്തത്.
Source link


