NATIIONAL
സഞ്ജു സാംസണ് കെണിയൊരുക്കി കാത്തിരുന്നു; വിക്കറ്റ് വീഴ്ത്തിയത് ചൂതാട്ടം പോലെയെന്ന് ക്യാപ്റ്റൻ പരാഗ്

ഗുവാഹത്തി∙ ചെന്നൈ സൂപ്പർ കിങ്സ് ജഴ്സിയിലെ അരങ്ങേറ്റ മത്സരത്തിൽ ബാറ്റിങ്ങിൽ തിളങ്ങാൻ മലയാളി താരം സഞ്ജു സാംസണിനു സാധിച്ചിരുന്നില്ല. ഓപ്പണറായി ഇറങ്ങിയ സഞ്ജു, ഏഴു പന്തില് ആറു റൺസെടുത്താണു പുറത്തായത്. രാജസ്ഥാൻ പേസർ നാന്ദ്രെ ബർഗറിന്റെ പന്തിൽ സഞ്ജു ബോൾഡാകുകയായിരുന്നു. രാജസ്ഥാൻ വിട്ട് ചെന്നൈയിൽ ചേർന്ന മുൻ ക്യാപ്റ്റനെ പുറത്താക്കുന്നതിനു വേണ്ടി കൃത്യമായ തയാറെടുപ്പുകളാണു ടീം നടത്തിയതെന്നു വ്യക്തമാക്കിയിരിക്കുകയാണ് റിയാൻ പരാഗ്. രാജസ്ഥാന്റെ ഫുൾ ടൈം ക്യാപ്റ്റനായി ചുമതലയേറ്റെടുത്ത ശേഷം റിയാൻ പരാഗിന്റെ ആദ്യ മത്സരമായിരുന്നു ഇത്. സഞ്ജു ആദ്യ കുറച്ചു പന്തുകളെ നേരിട്ട രീതി പ്ലാനുമായി മുന്നോട്ടു പോകാൻ പ്രോത്സാഹനമായെന്നും റിയാൻ പരാഗ് മാധ്യമങ്ങളോടു പറഞ്ഞു. സഞ്ജുവിന് ബൗണ്ടറി നേടാൻ അവസരമൊരുക്കിയതു പോലും കൃത്യമായ പ്ലാനിന്റെ ഭാഗമായിരുന്നെന്നാണ് പരാഗിന്റെ അവകാശവാദം.‘‘ബാറ്ററെ അസ്വസ്ഥനാക്കുന്ന പന്തുകൾ എറിയാനാണ് ഞാൻ ആവശ്യപ്പെട്ടത്. ഞങ്ങളുടെ പ്ലാൻ വിചാരിച്ചതുപോലെ തന്നെ നടപ്പായി. പാളിയിരുന്നെങ്കിൽ ഞാനൊരു മണ്ടനെപ്പോലെ ഇരിക്കേണ്ടി വരുമായിരുന്നു. അതാണു പറയാനുള്ളത്.’’– പരാഗ് പ്രതികരിച്ചു. മത്സരത്തിൽ രണ്ടാം ഓവറിലെ ആറാം പന്തിലാണ് സഞ്ജുവിനെ ബർഗർ ബോൾഡാക്കിയത്. 140 കിലോമീറ്റർ വേഗതയിൽവന്ന പന്ത് സഞ്ജുവിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ഓഫ് സ്റ്റംപ് ഇളക്കുകയായിരുന്നു. ഫുട്ട് മൂവ്മെന്റുകളില്ലാതെ ബാറ്റു വീശിയ സഞ്ജുവിന് പന്തിനു മേല് നിയന്ത്രണം ലഭിക്കാതെ പോയി.
Source link


