‘സംസ്ഥാനത്തിനുവേണ്ടത് അതിവേഗ റെയിലാണ്’; ഇ ശ്രീധരൻ ഓഫീസ് തുറന്നതിൽ ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി

പത്തനംതിട്ട: മെട്രോ മാൻ ഇ ശ്രീധരന്റെ ഓഫീസ് തുറക്കൽ കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് കണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീധരൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി സ്വയം പ്രഖ്യാപനം നടത്തിയെന്നും എന്നാൽ ശ്രീധരന്റെ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു അനുമതിയും കേന്ദ്രം നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിൽ എൽഡിഎഫ് മദ്ധ്യ മേഖല ജാഥയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘അതിവേഗ റെയിൽ ആരംഭിക്കാൻ കേന്ദ്രത്തിന്റെ അംഗീകാരം കിട്ടിയെന്നാണ് ഇ ശ്രീധരൻ പറയുന്നത്. അദ്ദേഹം ഓഫീസ് തുറന്നത് അദ്ദേഹത്തിന്റെ കാര്യമാണ്. അതുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ പറയാനില്ല. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയുടെ ഓഫീസ് മാത്രമല്ല, എംഎൽഎ ഓഫീസും തിരഞ്ഞെടുപ്പ് സമയത്ത് ശ്രീധരൻ തുറന്നതാണ്. അതിവേഗ റെയിലുമായി ബന്ധപ്പെട്ട് ഒരു പോസിറ്റീവ് സമീപനവും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
ശബരി റെയിൽ ആവശ്യമായ പദ്ധതിയാണ്. കേന്ദ്രത്തിന്റേത് വിചിത്രമായ നടപടികളാണ്. കെ-റെയിലിനെ ബിജെപിയും യുഡിഎഫും എതിർത്തു. കേന്ദ്രവും അതിനൊപ്പം നിന്നു. ഇതിനിടെയാണ് ശ്രീധരൻ പദ്ധതിയുമായി വന്നത്. ഏത് പദ്ധതി ആയാലും വന്നാൽ മതി എന്നതാണ് സംസ്ഥാന നിലപാട്. സംസ്ഥാനത്തിനുവേണ്ടത് അതിവേഗ റെയിലാണ്.
കേന്ദ്രം ബഡ്ജറ്റ് അവതരിപ്പിക്കുമ്പോൾ അതിൽ കേരളം ഇല്ലേ ഇല്ല. ആരോഗ്യ രംഗത്ത് എല്ലാവരും മികച്ചതാണെന്ന് സമ്മതിക്കുന്ന കേരളത്തിന് എയിംസ് ഇല്ല. കേരളത്തിന് ആവശ്യമുള്ളതൊന്നും കേന്ദ്രം നൽകുന്നില്ല. എയിംസിന് വേണ്ടി നാല് സ്ഥലങ്ങൾ കേന്ദ്രം ചൂണ്ടിക്കാട്ടി. ഏതെങ്കിലും ഒരെണ്ണം മാത്രം വേണമെന്ന് കേന്ദ്രം അറിയിച്ചു. അങ്ങനെയാണ് കോഴിക്കോട് കിനാലൂരിൽ എയിംസിന് സ്ഥലം കണ്ടെത്തിയത്. ഇപ്പൊ കിട്ടും എന്ന് കരുതി. പക്ഷേ വർഷങ്ങൾ കഴിഞ്ഞിട്ടും ഉണ്ടായില്ല’- മുഖ്യമന്ത്രി പറഞ്ഞു.
Source link

