ശബരിമല സ്വർണക്കൊള്ള:കെ.എസ്.ബൈജുവിനും ജാമ്യം

കൊല്ലം:ശബരിമലയിലെ ദ്വാരപാലക ശില്പത്തിൽ നിന്ന് സ്വർണം കവർന്ന കേസിലും ജാമ്യം ലഭിച്ചതോടെ മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ്.ബൈജു ജയിൽ മോചിതനായി.അറസ്റ്റിലായി 90 ദിവസം പൂർത്തിയായിട്ടും കുറ്റപത്രം സമർപ്പിക്കാത്ത പശ്ചാത്തലത്തിൽ വിജലൻസ് കോടതി ജഡ്ജി ഡോ.സി.എസ്.മോഹിതാണ് ബൈജുവിന് സ്വാഭാവിക ജാമ്യം അനുവദിച്ചത്.കട്ടിളപ്പാളിയിലെ സ്വർണം അപഹരിച്ച കേസിൽ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.
ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും എം.എൽ.എയുമായിരുന്ന എ.പത്മകുമാർ,ദേവസ്വം ബോർഡ് അംഗങ്ങളായ കെ.പി. ശങ്കരദാസ്,എൻ.വിജയകുമാർ,സ്മാർട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി,ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർദ്ധൻ എന്നിവരാണ് ശബരിമല സ്വർണക്കൊള്ളക്കേസിൽ ഇപ്പോൾ റിമാൻഡിൽ തുടരുന്നത്.
മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി,ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു,മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി. സുധീഷ്കുമാർ,ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മിഷണറുമായ എൻ.വാസു,മുൻ എക്സിക്യൂട്ടീവ് ഓഫിസർ എസ്. ശ്രീകുമാർ,തന്ത്രി കണ്ഠരര് രാജീവര് എന്നിവർ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു.കട്ടിളപ്പാളി കേസിൽ ജാമ്യം ലഭിച്ച എ.പത്മകുമാർ ദ്വാരപാലക കേസിൽ കൂടി ജാമ്യം ലഭിച്ചാൽ ജയിൽ മോചിതനാകും.ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കെ.പി.ശങ്കർദാസ് സമർപ്പിച്ച ഹർജിയിൽ മാർച്ച് 2ന് വിധി പറയും.
Source link

