ശബരിമല യുവതീപ്രവേശനം: 9 അംഗ ബെഞ്ചായി

ന്യൂഡൽഹി: വരുന്ന വ്യാഴാഴ്ച കേരളം പോളിംഗ് ബൂത്തിലേക്ക് പോകാനിരിക്കെ, ശബരിമല യുവതീ പ്രവേശന വിഷയത്തിൽ വാദം കേൾക്കാൻ 9 അംഗ ബെഞ്ച് രൂപീകരിച്ച് സുപ്രീംകോടതി. ചൊവ്വാഴ്ച വാദം കേൾക്കൽ ആരംഭിച്ച് 22ന് പൂർത്തിയാക്കാനാണ് ശ്രമം.ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, എം.എം. സുന്ദരേഷ്, അഹ്സാനുദ്ദിൻ അമാനുള്ള, അരവിന്ദ് കുമാർ, അഗസ്റ്റിൻ ജോർജ് മസീഹ്, പ്രസന്ന ബി. വരാലെ, ആർ. മഹാദേവൻ, ജോയ്‌മല്യ ബാഗ്ചി എന്നിവരാണ് ബെഞ്ചിലെ അംഗങ്ങൾ.ജസ്റ്റിസ് നാഗരത്നയാണ് ബെഞ്ചിലെ ഏക വനിതാ ജഡ്‌ജി. മലയാളി ജഡ്‌ജിമാരായ കെ. വിനോദ് ചന്ദ്രൻ, കെ.വി. വിശ്വനാഥൻ എന്നിവരെ ഉൾപ്പെടുത്തിയില്ല. സംസ്ഥാന സർക്കാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്, പന്തളം രാജകുടുംബം തുടങ്ങിയ കക്ഷികൾ ഇതിനോടകം നിലപാട് അറിയിച്ചിട്ടുണ്ട്.ദാവൂദി ബോറ സമുദായത്തിലെ ചേലാകർമ്മവും മുസ്ലിം പള്ളികളിൽ പ്രവേശിക്കുന്നതിനുള്ള വിലക്കും ചോദ്യംചെയ്‌ത ഹർജികളിലും വാദംകേൾക്കും. സമുദായത്തിന് പുറത്തുനിന്ന് വിവാഹം ചെയ്‌ത പാഴ്സി വനിതയ്ക്ക് ക്ഷേത്ര പ്രവേശനം വിലക്കുന്നതിനെതിരെയുള്ള ഹർജികളും ലിസ്റ്റ് ചെയ്‌തിട്ടുണ്ട്.
Source link


