ശബരിമല കൊടിമര പുനർനിർമാണം: സുരേഷ് ഗോപിയുടെ മൊഴിയെടുത്ത് വിജിലൻസ്

തിരുവനന്തപുരം: ശബരിമലയിൽ കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്ത് വിജിലൻസ്. നടൻ മോഹൻലാലിന്റെയടക്കം കൂടുതൽ സിനിമ പ്രവർത്തകരുടെ മൊഴി ഈയാഴ്ച രേഖപ്പെടുത്തുമെന്നും വിവരമുണ്ട്. കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിയുടെ മൊഴിയെടുത്തത്.
സ്വർണം നൽകിയ 19 പേരുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഔദ്യോഗിക തിരക്ക് കാരണംസുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്താനായിരുന്നില്ല. 22ാം തീയതിക്ക് ശേഷം അറിയിക്കാമെന്നാണ് സുരേഷ് ഗോപി വിജിലൻസിനെ അറിയിച്ചിരുന്നത്.
കൊടിമര പ്രതിഷ്ഠാ കേസിൽ സിനിമാ സംവിധായകൻ ഷാജി കൈലാസ്, തിരക്കഥാകൃത്ത് രഞ്ജി പണിക്കർ, നിർമ്മാതാവ് സുരേഷ് കുമാർ എന്നിവർ വിജിലൻസിന് മൊഴി നൽകിയിരുന്നു. നാണയമായി സ്വർണം നൽകിയെന്നാണ് മൊഴി. അഭിഭാഷക കമ്മിഷനായിരുന്ന എഎസ്പി കുറുപ്പിനെ സ്വർണം ഏൽപ്പിച്ചു. നൽകിയ സ്വർണത്തിന്റെ കണക്കും ഇവർ വെളിപ്പെടുത്തി. കൊടിമര പുനഃപ്രതിഷ്ഠയ്ക്ക് ആകെ വേണ്ടിവന്ന 9573 ഗ്രാം സ്വർണത്തിൽ 412.010 ഗ്രാം 27 ഭക്തരിൽ നിന്നുള്ള സംഭാവനയായിരുന്നു. ഇതെല്ലാം സ്വീകരിച്ചത് കുറുപ്പിന്റെ നേതൃത്വത്തിലാണ്.
2017ൽ നടന്ന കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട് സ്വർണം സ്വീകരിച്ചതിൽ ഗുരുതരമായ ചട്ടലംഘനം നടന്നതായി നേരത്തെ ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. സുരേഷ് ഗോപി, ഗോകുൽ സുരേഷ്, സുധീർ കരമന, രഞ്ജി പണിക്കർ, സുരേഷ് കുമാർ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ മുൻ അഡ്വക്കേറ്റ് കമ്മീഷണറായിരുന്ന എ എസ് പി കുറുപ്പ് സമർപ്പിച്ച പട്ടികയിൽ സുരേഷ് ഗോപിയുടെ പേര് മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്. കൊടിമര കേസിൽ അന്വേഷണത്തിന് ഒരു മാസത്തെ സമയമാണ് ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്.
Source link



