‘ശബരിമല കയറാൻ മാലയിട്ടിരിക്കെ കോക്‌ടെയിൽ പാർട്ടിക്ക് പങ്കെടുത്തു’; വിമർശകർക്ക് മറുപടിയുമായി നടൻ

ശബരിമല കയറാനായി മാലയിട്ടിരിക്കെ കോക്‌ടെയിൽ പാർട്ടിയിൽ പങ്കെടുത്തതിന് രാംചരണിനെ വിമർശിച്ചവർക്ക് മറുപടിയുമായി നടൻ അല്ലു സിരീഷ്. മദ്യം വിളമ്പുന്ന കോക്‌ടെയിൽ പാർട്ടിയിൽ അയ്യപ്പവ്രതത്തിലിരിക്കുന്ന ഒരാൾ പങ്കെടുത്തത് ദൈവനിഷേധമാണെന്നാണ് പലരും വിമർശിച്ചത്. അല്ലുസിരീഷിന്റെ വിവാഹത്തിന് മുന്നോടിയായി നടന്ന ആഘോഷപാർട്ടിയുടെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് വിമർശനങ്ങൾ ഉയരാൻ തുടങ്ങിയത്.
തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിക്ക് താഴെയുള്ള കമന്റിലൂടെയാണ് അദ്ദേഹം വിമർശനങ്ങൾക്ക് മറുപടി നൽകിയത്. പരിപാടിയിൽ മദ്യം വിളമ്പുന്നതിന് മുൻപ് തന്നെ രാം ചരൺ എത്തിയെന്നും കുടുംബാംഗങ്ങളെക്കണ്ട് ആശംസകളറിയിച്ച ശേഷം അദ്ദേഹം നേരത്തെ തന്നെ മടങ്ങിയെന്നുമാണ് അല്ലു സിരീഷ് വ്യക്തമാക്കിയത്.
‘ആഘോഷങ്ങളിൽ മദ്യം വിളമ്പി തുടങ്ങുന്നതിന് മുൻപ് തന്നെ സ്വാമി അവിടെ എത്തിയിരുന്നു. കുടുംബാംഗങ്ങളെക്കണ്ട് ആശംസകളറിയിച്ച ശേഷം അദ്ദേഹം നേരത്തെ മടങ്ങുകയും ചെയ്‌തു. അയ്യപ്പവ്രതത്തിന്റെ ഒരു നിയമവും അദ്ദേഹം ലംഘിച്ചിട്ടില്ല. സ്വാമി അയ്യപ്പനോടുള്ള അദ്ദേഹത്തിന്റെ ഭക്തിയും സമർപ്പണവും പ്രശംസനീയമാണ്’- അല്ലു സിരീഷ് കുറിച്ചു.
എല്ലാവർഷവും വ്രതംനോറ്റ് ശബരിമല കയറി അയ്യപ്പദർശനം നടത്തുന്നയാളാണ് രാംചരൺ. വർഷത്തിൽ ഏകദേശം 100 ദിവസത്തോളമാണ് രാംചരൺ അയ്യപ്പദീക്ഷാ വ്രതം അനുഷ്‌ഠിക്കുന്നത്. മാർച്ച് ആറിനാണ് അല്ലു സിരീഷും നയനിക റെഡിയുമായുള്ള വിവാഹം. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. കഴിഞ്ഞ വർഷം നവംബറിൽ ഹൈദരാബാദിൽ ഇവരുടെ വിവാഹനിശ്ചയം നടന്നിരുന്നു.
Source link


