വർഷം 2000 കോടി രൂപയ്ക്ക് വിറ്റിരുന്ന സാധനം, ഇന്ന് റോഡരികിൽ കൂട്ടിയിട്ട് കിട്ടുന്ന വിലയ്ക്ക് വിൽക്കുന്നു

കൊച്ചി: ഒമ്പതു വർഷത്തിനിടയിലെ ഏറ്റവും വലിയ വിലയിടിവ് നേരിടുകയാണ് പൈനാപ്പിൾ കർഷകർ. ഉത്പാദനം കുറഞ്ഞിട്ടും വില വർദ്ധിക്കാത്തതാണ് വെല്ലുവിളി. യുദ്ധം മുതൽ ഉത്തരേന്ത്യയിലെ മഴ വരെ തിരിച്ചടിയായി. സ്‌പെഷ്യൽ പച്ചയ്‌ക്ക് 31, പച്ചയ്‌ക്ക് 29, പഴത്തിന് 33 രൂപ വീതമാണ് ഇന്നലത്തെ വില. 2017 ലാണ് മുമ്പ് വില ഇത്രയും കുറഞ്ഞത്. രണ്ടാഴ്ച മുമ്പ് കിലോയ്‌ക്ക് 50 രൂപ ലഭിച്ചിടത്ത് നിലവിൽ 28 മുതൽ 30 രൂപ വരെയാണ് ലഭിക്കുന്നത്. കടത്ത വേനൽച്ചൂടിൽ ഉത്പാദനം സാരമായി കുറഞ്ഞു. വലുപ്പവും കുറഞ്ഞു. ലഭ്യത കുറയുമ്പോൾ വില കൂടുന്നതിന് പകരം കുറയുകയാണ്. പാകമായ ചക്ക വ്യാപാരികൾ വാങ്ങുന്നില്ല. റോഡരികിൽ കൂട്ടിയിട്ട് കിട്ടുന്ന വിലയ്ക്ക് വിൽക്കാൻ കർഷകർ നിർബന്ധിതരാകുന്നു.
യുദ്ധം തിരിച്ചടിയായി
പശ്ചിമേഷ്യൻ യുദ്ധവും പൈനാപ്പിളിന് തിരിച്ചടിയായി. പാചകവാതക ക്ഷാമം മൂലം ഹോട്ടലുകൾ, ബേക്കറികൾ എന്നിവ ഭാഗികമായി അടച്ചത് ആവശ്യം കുറച്ചു. പ്രധാന വിപണിയായ ഡൽഹി ഉൾപ്പെടെ വടക്കൻ സംസ്ഥാനങ്ങളിൽ മഴ പെയ്‌തതിനാൽ വിൽപ്പന കുറഞ്ഞെന്ന് വ്യാപാരികൾ പറഞ്ഞു. റംസാൻ, വേനൽ കാലങ്ങളിൽ പഴച്ചാറിനായി പൈനാപ്പിൾ ഉപയോഗം വർദ്ധിക്കുന്ന പ്രവണത ഇക്കുറിയുണ്ടായില്ല. ഉച്ചസമയങ്ങളിൽ ജനങ്ങൾ പുറത്തിറങ്ങുന്നത് കുറഞ്ഞതും ഉപഭോഗം കുറച്ചു.
കടക്കെണി വലയ്ക്കുന്നു
ഒരു ഹെക്ടറിൽ 6.50 ലക്ഷം രൂപയാണ് കൃഷിച്ചെലവ്. പാട്ടഭൂമിയിലാണ് കൃഷി. പൈനാപ്പിളിന് വലുപ്പവും വിലയും കുറഞ്ഞതിനാൽ മുടക്കുമുതൽ പോലും കിട്ടുന്നില്ലെന്ന് കർഷകർ പറഞ്ഞു. വായ്‌പയെടുത്ത ചെറുകിട കർഷകർ കടക്കെണിയിലാകും.
”രണ്ടുമാസം മുമ്പ് 60 രൂപ വരെ ലഭിച്ചിടത്ത് കഴിഞ്ഞ ദിവസങ്ങളിൽ ശരാശരി 30 രൂപയാണ് ലഭിച്ചത്.’- ബേബി ജോൺ, പ്രസിഡന്റ് പൈനാപ്പിൾ ഗ്രോവേഴ്സ് അസോസിയേഷൻ കേരളം.
‘വിലയിടിഞ്ഞാൽ തകർന്നുപോകുന്നത് കൃഷി മാത്രമല്ല, കർഷകന്റെ പ്രതീക്ഷകളാണ്. കയ്‌പും കണ്ണീരും മാത്രമാണ് ബാക്കി.’-ജോബി ജോസഫ് കർഷകൻ
കൃഷി: 60,000 ഏക്കർ, പ്രതിവർഷ വിളവ്: 5 ലക്ഷം ടൺ, ഒന്നിന് തൂക്കം: 1300 – 1600 ഗ്രാം, മുൻവർഷ വിറ്റുവരവ് 2,000 കോടി രൂപ
Source link


