LATEST

വേനൽക്കാലത്ത് കൂണുപോലെ മുളച്ചു പൊങ്ങുന്നു,​ കടിഞ്ഞാണിടാൻ അധികൃതർ,​ പരിശോധന തുടങ്ങി

കൊച്ചി: വേനൽക്കാലത്ത് കൂണുപോലെ മുളച്ചുപൊങ്ങുന്ന ജ്യൂസ് കടകൾക്കെതിരെ വടിയെടുത്ത് ഭക്ഷ്യസുരക്ഷാവകുപ്പ്. മതിയായ വൃത്തിയും രജിസ്ട്രേഷനുമില്ലെങ്കിൽ പിടിവീഴും. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ ജില്ലയിൽ ആരംഭിച്ചു. വേനൽക്കാലത്ത് ജലജന്യ രോഗങ്ങൾക്കും ഭക്ഷ്യവിഷബാധയ്ക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യ സുരക്ഷാവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. രജിസ്‌ട്രേഷനോ,​ പ്രവർത്തനാനുമതിയോ ഇല്ലാത്ത ജ്യൂസ് കടകൾക്ക് പിഴയടക്കം ചുമത്താനാണ് തീരുമാനം. ഇതിനായി പ്രത്യേക സ്‌ക്വാഡുകൾ പരിശോധനയ്ക്ക് ഇറങ്ങും.

ജ്യൂസുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പഴങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനായി മൊത്തവ്യാപാര കടകളിലും ചില്ലറ വില്പന കടകളിലും സ്‌ക്വാഡെത്തും. സംശയം തോന്നുന്നവ പരിശോധനയ്ക്ക് അയയ്ക്കും

വെള്ളം ജ്യൂസ്, ചായ എന്നിവയ്ക്കായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തും. ഏത് സ്ഥാപനങ്ങളിൽ നിന്നാണ് കടക്കാർ വെള്ളം വാങ്ങുന്നത്,​ ഇതിന്റെ ഗുണനിലവാരം, കടയ്ക്ക് അംഗീകാരമുണ്ടോ എന്നിവ പരിശോധിക്കും. സംശയം തോന്നുന്നവയുടെ സാമ്പിൾ ശേഖരിക്കും.

ശുദ്ധജലം ഉറപ്പാക്കണം

മലിനജലത്തിൽ നിന്നുണ്ടാക്കുന്ന ഐസിന്റെ ഉപയോഗത്താൽ പല രോഗങ്ങളും ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ ശുദ്ധജലം ഉപയോഗിച്ച് ഐസ് ഉണ്ടാക്കാൻ ശ്രദ്ധിക്കണം. ചൂടുകാലത്ത് ആഹാര സാധനങ്ങൾ പെട്ടന്ന് കേട് വരുന്നതിനാൽ ഭക്ഷണ സാധനങ്ങൾ അടച്ച് സൂക്ഷിക്കണം.

ഭക്ഷണ പാഴ്‌സലിൽ തീയതിയും സ്റ്റിക്കറും പതിപ്പിച്ചിരിക്കണം. നിശ്ചിത സമയം കഴിഞ്ഞ ഭക്ഷണം കഴിക്കരുത്. കടകൾ, പാതയോരങ്ങളിൽ നിന്ന് ജ്യൂസ് കുടിക്കുന്നവർ ഐസ് ശുദ്ധജലത്തിൽ നിന്നുണ്ടാക്കിയതാണെന്ന് ഉറപ്പ് വരുത്തണമെന്നും ഭക്ഷ്യസുരക്ഷാവകുപ്പ് നിർദ്ദേശിക്കുന്നു.

വ്യക്തിശുചിത്വം വേണം

# വ്യാപാരികൾ കാലാവധി കഴിഞ്ഞ പാൽ ഉപയോഗിക്കരുത്
# ജ്യൂസിന് ഉപയോഗിക്കുന്ന ജലം ശുദ്ധമാണെന്ന് ഉറപ്പാക്കണം
# കടകൾക്ക് ഭക്ഷ്യസുരക്ഷാ ലൈസൻസോ,​ രജിസ്‌ട്രേഷനോ നിർബന്ധം

# തൊഴിലാളികളുടെ ഹെൽത്ത് കാർഡും വെള്ളം പരിശോധിച്ചതിന്റെ സർട്ടിഫിക്കറ്റും കടകളിൽ സൂക്ഷിക്കണം

# നാരങ്ങാ പിഴിയാൻ ഉപയോഗിക്കുന്ന ഉപകരണം, പാത്രങ്ങൾ, കത്തി, കട്ടിംഗ് ബോർഡ് എന്നിവ അണുവിമുക്തമാക്കണം
# അംഗീകൃത ഫാക്ടറികളിൽ നിന്ന് ഭക്ഷ്യയോഗ്യമായ ഐസ് മാത്രമേ വാങ്ങാവൂ

ജില്ലയിൽ വ്യാപക പരിശോധന ആരംഭിച്ചിട്ടുണ്ട്. അംഗീകാരമില്ലാത്തതും, വൃത്തിഹീനമായതുമായ സ്ഥാപനങ്ങൾക്കെതിരെ നടപടി ഉണ്ടാകും


-സുബിമോൾ,​ അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മിഷണർ,​

ആലപ്പുഴ


Source link

Related Articles

Back to top button